
തിരുവനന്തപുരം: അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനു പിന്നില്‍ ഹവാല ഇടപാട്. കള്ളപ്പണം വെളുപ്പിക്കാനുള്ള മറയായി മെസിയെ എത്തിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രാജ്യാന്തര ബന്ധമുള്ള ഇടപാട് ആയതിനാല്‍ ഇ ഡി അന്വേഷിക്കണമെന്ന് പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ ജിഎസ്ടി വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണം നടത്തിയത് ജിഎസ്ടിയുടെ കാസര്‍കോട് യൂണിറ്റായിരുന്നു. രാജ്യാന്തര ബന്ധമുള്ള തട്ടിപ്പ് ആയതിനാല്‍ ഇ ഡി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥയെ പിണറായി കാസര്‍കോട്ട് നിന്നും തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി.
മെസി തട്ടിപ്പ് വിവാദത്തില്‍ സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം എത്തിയതില്‍ ദുരൂഹതയെന്ന് ജിഎസ്ടി കണ്ടെത്തിയിരുന്നു. രണ്ട് വിദേശ കമ്പനികളിലെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 206 കോടിയിലധികം രൂപ സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. ഈ പണത്തിന്റെ കണക്ക് നല്‍കാന്‍ ജിഎസ്ടി വകുപ്പ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നിരവധി തവണ നോട്ടീസ് നല്‍കി. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സര്‍ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളില്‍നിന്നായി ഈ പണം ബാങ്കിലെത്തിയത്. ഈ തുക അക്കൗണ്ടില്‍ വന്നയുടന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഉറവിടത്തെ സംബന്ധിച്ച് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. ടിഡിഎസോ മറ്റ് നികുതികളോ ഒന്നും അടച്ചിരുന്നില്ലെന്നും ജിഎസ്ടി വിഭാഗം പിണറായി സര്‍ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫയല്‍ മുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്.
ഇപ്പോള്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനും കേസ് പൂര്‍ണമായും അന്വേഷിക്കാന്‍ സാധിക്കില്ലെന്നും വിദേശ ഫണ്ട് തിരിമറി ആയതിനാല്‍ ഇ ഡി തന്നെ അന്വേഷിക്കണമെന്നും പറയുന്നു.