കണ്ണൂര്‍: സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസ് സിപിഎമ്മിനെതിരായ നീക്കമെന്ന് കൃത്യമായി പറഞ്ഞ് പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം. സിപിഎം വിശാല സംസ്ഥാനസമിതി ഇന്ന് കോഴിക്കോട് ചേരാനിരിക്കെയാണ് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കാനും ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുയര്‍ന്നാല്‍ അതിനെ മുളയിലേ നുള്ളാനും പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കും കുടുംബത്തിനുമെതിരായ ആരോപണം പാര്‍ട്ടിയെ തകര്‍ക്കാനാണെന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിന് മുമ്പും പിമ്പും പലതരത്തില്‍ കടന്നാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു.
അതൊക്കെ ഞാനെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും പ്രസ്ഥാനത്തിന് നേരെയുള്ളതാണെന്ന തിരിച്ചറിവാണ് ഉണ്ടായിരുന്നത്. ആ തിരിച്ചറിവോടെയാണ് അതിനെ പ്രതിരോധിക്കാന്‍ തയാറായത്. എന്നാല്‍ ചരിത്രം പരിശോധിച്ചാല്‍ ഒരു ഘട്ടത്തിലും അത്തരം കടന്നാക്രമണങ്ങള്‍ക്ക് വിജയിക്കാനായിട്ടില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും വിജയിച്ചിട്ടില്ല. പ്രസ്ഥാനത്തെ തളര്‍ത്താനും തകര്‍ക്കാനും ആകുമോയെന്നാണ് ശ്രമിച്ചത്. തെല്ലും തളര്‍ത്താന്‍ കഴിഞ്ഞിരുന്നില്ലായെന്നത് ചരിത്രത്തിന്റെ ഭാഗമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഉണ്ടയില്ലാത്ത വെടിപോലെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ആര്‍ക്കും വേണ്ട. എല്‍ഡിഎഫിനെയും സിപിഎമ്മിനെയും തകര്‍ക്കാന്‍ നില്‍ക്കുന്നവരോട് സഹതാപം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ഉണ്ടെങ്കില്‍ സഹതാപം രേഖപ്പെടുത്താനെ കഴിയുകയുള്ളു. അതിജീവിച്ച് മുന്നോട്ട് പോകും. മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ഉയര്‍ന്നതെന്ന് ഓര്‍മ വരുന്നു. എല്‍ഡിഎഫിനേയും സിപിഐഎമ്മിനെയും തീര്‍ത്തുകളയാമെന്ന നിലയില്‍ സംഘടിത ആക്രമണം ഉണ്ടായി. തന്റെ മകള്‍ വീണ പണം കൈപ്പറ്റിയെന്ന ആരോപണം ശുദ്ധ കളവും അസംബന്ധവുമാണെന്നും പിണറായി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി ചര്‍ച്ചചെയ്യാനാണ് വിശാല സംസ്ഥാന സമിതി ചേരുന്നത്. വിമര്‍ശനത്തിന്റെ കുന്തമുന നീളുന്നത് പിണറായിക്കും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരാണെന്ന ബോധ്യം ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് മാസപ്പടി കേസ് പാര്‍ട്ടിക്കെതിരായ നീക്കമായി വ്യാഖ്യാനിച്ച് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സാഹചര്യം ബോധ്യപ്പെടുത്തി വിമര്‍ശകരുടെ വായടപ്പിക്കുകയെന്ന നിലപാട് പിണറായി സ്വീകരിച്ചത്.
















