Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രിയുടെ വിവാദ പ്രസ്താവന വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. പിഎം ശ്രീ പദ്ധതിയെ അക്കാദമിക പുരോഗതിക്കുള്ള അവസരമായാണോ, അതോ അഴുക്കുചാലില്‍ ഒഴുക്കേണ്ട പദ്ധതിയായാണോ കാണുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ നിലപാട് പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. പിന്നെ എങ്ങനെയാണ് ഒരു മന്ത്രി സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ മുസ്ലിം ലീഗിന്റെയും, ജമാഅത്തെ ഇസ്ലാമിയുടെയും സ്വാധീനം നിര്‍ണായകമാണെന്ന ആരോപണങ്ങള്‍ക്ക് ശക്തമായ തെളിവാണ് ഈ സംഭവമെന്നും കൃഷ്ണദാസ് ആരോപിച്ചു.പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കുക എന്നതാണ് യുഡിഎഫിന്റെ നിലപാടെങ്കില്‍, അത് കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളോടുള്ള കടുത്ത അനീതിയാണ്.കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട അവസരങ്ങള്‍ രാഷ്‌ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ നിഷേധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വന്ദേമാതരം പാടുന്നത് നിരോധിച്ച നടപടി മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മതപരമായ വിഭജന അജണ്ടയുടെ ഭാഗമായാണെന്നും കൃഷ്ണദാസ് പറഞ്ഞു.

വന്ദേമാതരം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ച ദേശീയ ഗാനമാണ്. ഇതിനെ പൂര്‍ണ്ണമായും നിരോധിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. ഒരു സംസ്ഥാന സര്‍ക്കാരിന് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഇത്തരത്തില്‍ വെല്ലുവിളിക്കാന്‍ അവകാശമില്ല.
കോണ്‍ഗ്രസും യുഡിഎഫും പൂര്‍ണ്ണമായും മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വര്‍ഗീയ നിലപാടുകള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. പാണക്കാട് നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് യുഡിഎഫിന്റെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കെ എം ഷാജിയെപ്പോലെയുള്ള നേതാക്കളുടെ പ്രസ്താവനകള്‍ ‘സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തീവ്രവാദം’ പോലെയാണ്.മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്ന് ഷാജിയുടെ പ്രസ്താവന, സര്‍ക്കാറിന്റെ പ്രസ്താവനയായി മാറുകയാന്നെന്നും കൃഷ്ണദാസ് ആരോപിച്ചു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട, വനിതാ വൈസ് ചാന്‍സലറെ ക്യാമ്പസില്‍വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം കേരളത്തിന്റെ സാംസ്‌കാരിക മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണെന്നും കൃഷ്ണദാസ് പറഞ്ഞു.
സംഭവസമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും ആക്രമണം തടയാനോ, ഒരു വനിതാ വൈസ് ചാന്‍സലറെ സംരക്ഷിക്കാനോ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ല. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണറെ സമീപിക്കുകയും, ഗവര്‍ണര്‍ ഡിജിപിയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് പോലീസ് നടപടികള്‍ ഉണ്ടായതെന്നും കൃഷ്ണദാസ് പറഞ്ഞു.

അതിലേറെ ഗൗരവമുള്ളത് മുഖ്യമന്ത്രിയുടെ നിലപാടാണ്. അക്രമത്തിനിരയായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വനിതാ വൈസ് ചാന്‍സലറോടൊപ്പമാണോ മുഖ്യമന്ത്രിയെന്നും

അതോ അക്രമം നടത്തിയ എസ്എഫ്ഐ സംഘത്തോടൊപ്പമാണോന്നെന്നും പി കെ കൃഷ്ണദാസ് ചോദിച്ചു.
ഇരയ്‌ക്ക് പിന്തുണ പ്രഖ്യാപിക്കേണ്ട മുഖ്യമന്ത്രി, ഗവര്‍ണര്‍ പോലീസ് നടപടിക്ക് ഇടപെട്ടതിനെതിരെ പ്രതിഷേധിക്കുകയാണ് ചെയ്തത്.

സിപിഎം സംസ്ഥാന സെക്രട്ടറിയും ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. എസ്എഫ്ഐയുടെ അക്രമത്തെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്ത സിപിഎമ്മിന്റെയും, കോണ്‍ഗ്രസിന്റെയും നിലപാടുകള്‍ തമ്മിലുള്ള അന്തര്‍ധാര കേരളത്തിന് മുന്നില്‍ തുറന്നുകാണുകയാണ്.

സ്ത്രീകള്‍ക്കെതിരായ അക്രമവും, ക്യാമ്പസ് ഗുണ്ടായിസവും രാഷ്‌ട്രീയത്തിന്റെ പേരില്‍ ന്യായീകരിക്കാനാവില്ല.സംസ്‌കാരശൂന്യമായ എസ്എഫ്ഐ അക്രമത്തെയും, അതിന് രാഷ്‌ട്രീയ സംരക്ഷണം നല്‍കുന്ന നിലപാടുകളെയും ഭാരതീയ ജനതാ പാര്‍ട്ടി ശക്തമായി അപലപിക്കുന്നതായി കൃഷ്ണദാസ് പറഞ്ഞു.

Recent Posts