ന്യൂയോർക്ക്: ഇന്ത്യൻ തിരഞ്ഞെടുപ്പ് മാതൃകയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിനെയും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ പരാമർശം. അമേരിക്കയിൽ കർശനമായ പൗരത്വ രേഖകളും ഫോട്ടോ പതിച്ച വോട്ടർ ഐഡിയും നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ എത്രയും വേഗം പാസാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ അമേരിക്കയിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്താനാകുന്നത് എന്ന് ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ ഞങ്ങളുടെ ഭരണകൂടത്തോട് ചോദിക്കുകയുണ്ടായി” എന്ന് ട്രംപ് കുറിച്ചു.
ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ 64.6 കോടി ആളുകൾ വോട്ട് രേഖപ്പെടുത്തിയെന്നും അതിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തപാൽ വോട്ട് വഴി വോട്ട് ചെയ്തതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ബാക്കി ഓരോ വോട്ടർക്കും സാധുവായ ഫോട്ടോ ഐഡി കാർഡ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ യു.എസിലും തെരഞ്ഞെടുപ്പ് സുതാര്യമാക്കാൻ ‘സേവ് അമേരിക്ക ആക്ട്’ ഉടൻ പാസാക്കണമെന്ന് ട്രംപ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
അമേരിക്കൻ പൗരന്മാർക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുന്നതാണ് വൈറ്റ് ഹൗസ് പിന്തുണയ്‌ക്കുന്ന ഈ നിയമനിർമ്മാണം. ഇതുപ്രകാരം രജിസ്ട്രേഷൻ സമയത്ത് പൗരത്വ തെളിവും വോട്ട് ചെയ്യുമ്പോൾ ഫോട്ടോ ഐഡിയും നിർബന്ധമാക്കും. പോസ്റ്റൽ വോട്ടുകൾ രോഗികൾ, ഭിന്നശേഷിക്കാർ, സൈനികർ, യാത്രയിലുള്ളവർ എന്നിവർക്ക് മാത്രമായി ചുരുക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.ഇന്ത്യയും ബ്രസീലും വോട്ടർ ഐഡിയെ ബയോമെട്രിക് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും എന്നാൽ യു.എസിൽ പൗരത്വ നിർണ്ണയത്തിന് ഇന്നും സ്വയം നൽകുന്ന സാക്ഷ്യപത്രങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും വൈറ്റ് ഹൗസ് നിരീക്ഷിച്ചു. ജനുവരി 29-നാണ് ഈ ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചത്.
ഇത്തരത്തിൽ അമേരിക്കയിലും സമാനമായ രീതിയിൽ തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ കർശനമാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. വോട്ടർ ഐഡി നിർബന്ധമാക്കുന്നതിനൊപ്പം പൗരത്വം തെളിയിക്കുന്ന രേഖകൾ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളാണ് ‘സേവ് അമേരിക്ക ആക്ടിൽ’ ഉൾപ്പെടുത്തുന്നത്.
അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ വോട്ടർ ഐഡി നിർബന്ധമാക്കണമെന്ന വാദം ട്രംപ് നേരത്തെയും ശക്തമായി ഉന്നയിച്ചിട്ടുള്ളതാണ്.
















