ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വൃദ്ധനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൊല്ലം പരവൂർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയും കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ ബന്ധുവായ 13 കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
മോഷണശ്രമത്തിനിടയിലാണ് കൗമാരക്കാരുടെ സംഘം കൊലപാതകം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. ശിവൻകുട്ടിയുടെ ബന്ധുവായ പെൺകുട്ടിക്ക് ഐഫോൺ വാങ്ങി നൽകുന്നതിനും, ഒപ്പമുണ്ടായിരുന്ന പരവൂർ സ്വദേശികളായ സുഹൃത്തുക്കൾക്ക് ബൈക്ക് വാങ്ങുന്നതിനുമുള്ള പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.
കൃത്യസമയത്ത് കൊലപാതകം നടത്തുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങൾ കൗമാര സംഘം വാട്സാപ്പ് വീഡിയോ കോളിലൂടെ ശിവൻകുട്ടിയുടെ ബന്ധുവായ പെൺകുട്ടിയെ കാണിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കേസിൽ കസ്റ്റഡിയിലുള്ള കൗമാരക്കാരായ പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് കരുവാറ്റയിൽ വയോധികനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാടപ്പുരയ്‌ക്കൽ പടീറ്റതിൽ വാടകയ്‌ക്ക് താമസിക്കുന്ന ശിവൻകുട്ടി (67) ആണ് മരിച്ചത്. കൈകാലുകൾ കൂട്ടിക്കെട്ടി കഴുത്തിൽ കയർ കുരുക്കിയ ക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് ശിവൻകുട്ടിയുടെ ഭാര്യയും കുടുംബാംഗങ്ങളും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു. അതിനാൽ സംഭവദിവസം വീട്ടിൽ ശിവൻകുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ചെറുമകൾ വീട്ടിലെത്തി പലതവണ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാതിൽ പൊളിച്ചു അകത്തു കയറി നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
















