
കീവ്: യുക്രൈനിലെ ക്രിവി റിഹിലുള്ള ഇന്ത്യൻ വംശജനായ വ്യവസായി ലക്ഷ്മി മിത്തലിന്റെ ആർസലോർമിത്തൽ സ്റ്റീൽ പ്ലാന്റിന് നേരെ റഷ്യൻ മിസൈൽ ആക്രമണം. യുക്രൈനിലെ ഏറ്റവും വലിയ സംയോജിത സ്റ്റീൽ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു . ഊർജവിതരണ സംവിധാനങ്ങൾക്കും സ്ഫോടന ചൂളകളുടെ പ്രവർത്തനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതോടെ ഉൽപ്പാദനം ഭാഗികമായി നിർത്തിവെച്ചു.
ഇതിനിടെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ നാറ്റോ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളും പുറത്തുവന്നു. റൊമാനിയൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ സ്പാനിഷ് എയർ ആൻഡ് സ്പേസ് ഫോഴ്സിന്റെ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി റൊമാനിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റൊമാനിയയും മോൾഡോവയും യുക്രൈനുമായി അതിർത്തി പങ്കിടുന്നതിനാൽ മേഖലയിൽ ഡ്രോൺ ആക്രമണങ്ങളെ തുടർന്നുള്ള സുരക്ഷാ ആശങ്കകൾ ശക്തമായിരിക്കുകയാണ്.