ന്യൂദല്‍ഹി: ബ്രിക്സ് ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടില്‍ ഡോളറിന് പകരം പ്രാദേശിക കറന്‍സികളുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ബ്രിക്സ് ഉച്ചകോടി സെപ്തംബര്‍ 11ന് ആരംഭിച്ച ബ്രിക്സ് ഉച്ചകോടിക്ക് ഒരു ദിവസം മുന്‍പ് സെപ്തംബര്‍ 10നാണ് ബ്രിക്സ് രാജ്യങ്ങളുടെ ധനമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരും യോഗം ചേര്‍ന്നത്.
ഇപ്പോള്‍ ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, എതോപ്യ, ഇന്തോനേഷ്യ, ഇറാന്‍, യുഎഇ എന്നീ 11 രാജ്യങ്ങലാണ് ദല്‍ഹിയിലെ ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡോളറുണ്ടെങ്കില്‍ ലോകരാഷ്‌ട്രങ്ങളുമായി എവിടെയും വ്യാപാരം നടത്താമെന്ന ചിന്തയ്‌ക്കപ്പുറം ബ്രിക്സ് രാജ്യങ്ങളുടെ പ്രാദേശിക കറന്‍സികള്‍ ഉപയോഗിച്ച് വ്യാപാര ഇടപാട് നടത്താവുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്. ഇത് വിവിധ രാജ്യങ്ങളുടെ മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്ന അമേരിക്കയുടെ ശിക്ഷാരീതിയെ മറികടക്കാനും ഇതിലൂടെ സാധിക്കും. ലോക ജിഡിപിയുടെ 44 ശതമാനം കൈവശം വെച്ചിരിക്കുന്നത് ബ്രിക്സ് രാജ്യങ്ങളുടേതാണ്. ലോക വ്യാപാര ഇടപാടിന്റെ 33 ശതമാനം ബ്രിക്സ് രാജ്യങ്ങളുടേതാണ്.
ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള പണമിടപാടുകൾക്ക് പ്രായോഗിക പരിഹാരങ്ങൾ ഒരുക്കുന്നതിനായി, പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് തങ്ങളുടെ ചർച്ചകൾ തുടരണമെന്നും നിലവിലുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.പണമിടപാട്, സന്ദേശമയയ്‌ക്കൽ സംവിധാനങ്ങൾ എന്നിവയുടെ പ്രവർത്തനക്ഷമതയെക്കുറിച്ച് (interoperability) ടാസ്‌ക് ഫോഴ്‌സ് (കര്‍മ്മസേന) പഠനം നടത്തിവരികയാണ്.
ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാട് സംവിധാനങ്ങൾക്കായി ‘ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ്’ നടത്തുന്ന പ്രവർത്തനങ്ങളെ യോഗം അംഗീകരിച്ചു. ബ്രിക്സ് രാജ്യങ്ങളുടെ പ്രാദേശിക കറൻസികൾ ഉപയോഗിച്ച് വ്യാപാര ഇടപാടുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്യുന്നുണ്ട്. ഇതെല്ലാം ഫലത്തില്‍ ഡോളറിന്റെ അപ്രമാദിത്വം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.
ഓരോ രാജ്യത്തിന്റെയും മുൻഗണനകളെ മാനിക്കണമെന്നും എല്ലാവർക്കും ഒരേപോലെ ബാധകമായ ഒരു ഏകീകൃത സമീപനം (one-size-fits-all approach) ഇതിൽ സാധ്യമല്ലെന്നും ബ്രിക്സ് അംഗങ്ങൾ പറഞ്ഞു. രണ്ടു ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള പണമിടപാടുകളെ വേഗതയേറിയതും ചെലവ് കുറഞ്ഞതും കൂടുതൽ പ്രാപ്യവും കാര്യക്ഷമവും സുതാര്യവും സുരക്ഷിതവുമാക്കാനും ശ്രമം നടത്തണമെന്നും പറയുന്നു.
















