
ന്യൂദല്‍ഹി:1999ലെ ഒരു ദുരന്തകഥയില്‍ നിന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്ത്യ നിര്‍മ്മിക്കുന്ന പ്രചണ്ഡ് എന്ന ആക്രമണ ഹെലികോപ്റ്ററിന്റെ പിറവി. ഇനി ഇന്ത്യന്‍ സേനയ്ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മറക്കാനാവാത്ത ആ മുറിവിന്റെ കഥയിലേക്ക് പോകാം.
1999ലെ കാര്‍ഗില്‍ യുദ്ധം. കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളില്‍ കാര്‍ഗില്‍, ബതാലിക്, ദ്രാസ് എന്നീ ഉയര്‍ന്ന പ്രദേശങ്ങളില്‍ പാകിസ്ഥാന്റെ സൈനികര്‍ നിലയുറപ്പിച്ചു. ഏകദേശം 5000 മീറ്റര്‍ ഉയരമുള്ള ഭൂപ്രദേശമാണ് കാര്‍ഗില്‍ മലനിരകള്‍. ഇവിടെ ഓക്സിജന്‍ കുറവായതിനാല്‍ ഇന്ത്യന്‍ സൈനികര്‍ ശ്വാസം കഴിക്കാന്‍ വിഷമിച്ചു. അവിടെ നിലയുറപ്പിച്ച പാകിസ്ഥാന്‍ സൈനികരെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് ഇത്രയും ഉയരത്തില്‍ പറക്കുന്ന ആക്രമണ ഹെലികോപ്റ്ററുകള്‍ വേണമായിരുന്നു.
ഇന്ത്യ ഇതിനായി റഷ്യയില്‍ നിന്നും വാങ്ങിയ എംഐ25, എംഐ35 എന്നീ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചു. ലോകമെങ്ങും ഉയര്‍ന്ന മലനിരകളിലെ ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ആക്രമണ ഹെലികോപ്റ്ററുകളാണിവ. പക്ഷെ ഇവ യൂറോപ്പിലെ മലനിരകള്‍ക്ക് അനുയോജ്യമെങ്കിലും ഇന്ത്യയുടെ ഹിമാലയന്‍ മലനിരകളില്‍ ആക്രമണം നടത്താന്‍ അനുയോജ്യമല്ല. കാര്‍ഗില്‍ മലനിരകളിലെ ഓക്സിജന്‍ കുറവായ അതിതീവ്ര കാലാവസ്ഥയില്‍ ഈ റഷ്യന്‍ ഹെലികോപ്റ്ററുകളുടെ വേഗം കുറയുകയും അബദ്ധങ്ങള്‍ കാണിക്കാനും തുടങ്ങി. ഉയര്‍ന്ന ഭൂപ്രദേശങ്ങളിലേക്ക് കുതിക്കാന്‍ ഈ റഷ്യന്‍ ഹെലികോപ്റ്ററുകള്‍ വിഷമിച്ചു. അവ മുറിവേറ്റ പക്ഷികളെപ്പോലെയാണ് ചലിച്ചത്. ഇതോടെ പാകിസ്ഥാന്‍ പട്ടാളക്കാര്‍ക്ക് ഈ എംഐ25, എംഐ35 ഹെലികോപ്റ്ററുകളെ വെടിവെച്ചിടാന്‍ എളുപ്പമായി.
അന്നേരം ഇതിന് പരിഹാരമെന്നോണം ഇന്ത്യന്‍ സേന മറ്റൊരു യുദ്ധതന്ത്രം പുറത്തെടുത്തു. എംഐ17 ഹെലികോപ്റ്ററുകളില്‍ തോക്കുകളും റോക്കറ്റുകളും ഘടിപ്പിച്ച് പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിക്കാമെന്ന് കണക്കുകൂട്ടി. പക്ഷെ എംഐ17 എന്നത് ആക്രമണത്തിനുള്ള ഹെലികോപ്റ്ററുകളല്ല. ഇവയ്‌ക്ക് കൃത്യതയോടെ ശത്രുവിന് നേരെ നിറയൊഴിക്കാനും കഴിഞ്ഞില്ല. പാകിസ്ഥാന്‍ വിട്ട സ്റ്റിംഗര്‍ ഡ്രോണ്‍ ഈ എംഐ17നെ തകര്‍ത്ത് താഴെ വീഴ്‌ത്തി. നിരവധി ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഈ നഷ്ടം താങ്ങാനാവാത്തതായിരുന്നു. ഈ ദുരന്തത്തില്‍ നിന്നും ഇന്ത്യയുടെ പ്രതിരോധവിദഗ്ധര്‍ ഒരു നഗ്നസത്യം തിരിച്ചറിഞ്ഞു. ഇന്ത്യയ്‌ക്ക് സ്വന്തമായി ഉയര്‍ന്ന മലനിരപ്രദേശങ്ങളില്‍, പ്രത്യേകിച്ചും ഹിമാലയനിരകളിലും സിയാച്ചിന്‍ മഞ്ഞുമലകളിലും ആക്രമണം നടത്താന്‍ സ്വന്തമായ ഒരു ആക്രമണ ഹെലികോപ്റ്റര്‍ ആവശ്യമാണ്.
ഹിമാലയം, സിയാചിന്‍ മഞ്ഞുമലകള്‍ എന്നീ ഉയര്‍ന്ന പര്‍വ്വത പ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന സവിശേഷമായ യുദ്ധവിമാനമാണ് എല്‍സിഎച്ച് പ്രചണ്ഡ്. പ്രചണ്ഡ് വെറും ഹെലികോപ്റ്ററല്ല, ഇന്ത്യയ്‌ക്ക് ഇന്ത്യയിലെ മലനിരകളിലേക്ക് പറന്നുചെന്ന് ശത്രുവിനെതിരെ വെടിയുതിര്‍ക്കാന്‍ പര്യാപ്തമായ ആക്രമണ ഹെലികോപ്റ്ററാണ് എല്‍സിഎച്ച് പ്രചണ്ഡ്. ഇത് രൂപകല്‍പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തത് എച്ച് എഎല്‍ ആണ്.
156 പുതിയ പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കുന്നു
പ്രചണ്ഡ് ഒരു ലഘു ആക്രമണ ഹെലികോപ്റ്ററാണ്. മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനേ കഴിയൂ. ഇതില്‍ ഉള്ള ആയുധങ്ങള്‍ 20എംഎം ടററ്റ് ഗണ്ണും 70 എംഎം റോക്കറ്റുകളും ടാങ്കുകളെ തകര്‍ക്കാനുള്ള ഗൈഡഡ് മിസൈലുകളുമാണ്. 5000 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാന്‍ കഴിയും. -ഇപ്പോള്‍ ഇന്ത്യന്‍ സേനയുടെ പക്കല്‍ 15 പ്രചണ്ഡ് ഹെലികോപ്റ്ററുകളേ ഉള്ളൂ. ഇന്ത്യാ പാക് സമ്മര്‍ദ്ദം നിറഞ്ഞ കാലത്ത് ഇതുപോര. അതിനാലാണ് പുതുതായി 150 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിരോധ സേനയ്‌ക്കായി ഇപ്പോള്‍ പുതുതായി 156 പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍ എച്ച് എ എല്‍ നിര്‍മ്മിച്ചുവരികയാണ്. ഇതിന്റെ ഫ്യൂസലേജ് നിര്‍മ്മിക്കുന്നത് അദാനി ഡിഫൻസ് സിസ്റ്റംസും ബെമലുമാണ്. ഹെലികോപ്റ്ററിന്റെ പ്രധാനഭാഗമാണ് ഫ്യൂസലേജ്. ചിറകും വാലും എഞ്ചിനും കഴിഞ്ഞുള്ള പ്രധാനഭാഗം. ഇതോടെ ഇന്ത്യയുടെ തദ്ദേശീയ ആക്രമണ ഹെലികോപ്റ്റർ ഉൽപ്പാദന സംവിധാനം കൂടുതല്‍ വിപുലമാക്കുന്നു.
ആകെ 90 ഫ്യൂസലേജുകളാണ് നിര്‍മ്മിക്കുക. ഇതില്‍ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (BEML) 48ഉം അദാനി ഡിഫൻസ് 42 ഉം ഫ്യൂസലേജുകള്‍ നിർമ്മിക്കും. “ഇന്ത്യയുടെ എയ്‌റോസ്‌പേസ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ പങ്കാളിത്തം ഒരു സുപ്രധാന ചുവടുവയ്‌പ്പാണ്. ആദ്യമായി, സ്വകാര്യ വ്യവസായത്തെ ഹെലികോപ്റ്റർ ഫ്യൂസ്‌ലേജ് ഘടനകളുടെ നിർമ്മാണത്തിൽ പങ്കാളികളാക്കുകയാണ്. ഈ പങ്കാളിത്തം ശേഷി വികസിപ്പിക്കുകയും ആഭ്യന്തര വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുകയും തദ്ദേശീയ എയ്‌റോസ്‌പേസ് നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യും,” എച്ച്എഎൽ സിഎംഡി രവി കെ പറഞ്ഞു. HAL ഹെലികോപ്റ്റർ ഡിവിഷൻ ജനറൽ മാനേജർ തുഷാർ രഞ്ജൻ ബെഹെറ, BEMLന്റെ എയ്‌റോസ്‌പേസ് & മാരിടൈം ഇഡി, സിഎംഡിഇ (റിട്ട.) ആർ. ജി. കെ. റാവു, അദാനി ഡിഫൻസിന്റെ വൈസ് പ്രസിഡന്‍റ് പ്രസന്ന കാർത്തിക്ക് എന്നിവര്‍ കരാറിൽ ഒപ്പുവച്ചു. കർണാടകയിലെ തുംകൂരിലുള്ള പുതിയ ഹെലികോപ്റ്റർ നിർമ്മാണ കേന്ദ്രത്തിൽ ഇന്ത്യൻ സായുധ സേനയ്‌ക്കായി ഓർഡർ ചെയ്ത 156 പ്രചണ്ഡ്എൽസിഎച്ചുകളുടെ ഉത്പാദനം ഇതിനകം ആരംഭിച്ചിട്ടുണ്ട്.