ഷിംല : കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി വന്ദേമാതരം ഗാനം പൂർണമായി ആലപിച്ചു. രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഗാനം മുഴുവൻ പാടണമെന്ന പുതിയ മാർഗനിർദേശം പാലിച്ചാണ് ആഘോഷച്ചടങ്ങുകൾ ആരംഭിച്ചത്.
ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാപരേഡ് ഗ്രൗണ്ടിലാണ് കർണാടകയിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നടന്നത്.തെലങ്കാനയില്‍ രേവന്ദ് റെഡ്ഢിയുടെയും ഹിമാചല്‍ പ്രദേശില്‍ സുഖ്വീന്ദര്‍ സിങ് സുഖുവിന്റെയും പരിപാടികളിലും വന്ദേമാതരം പൂര്‍ണ്ണമായും പാടി.
പതാകയുയർത്തുന്നതിന് തൊട്ടുമുൻപാണ് കർണാടകയിൽ വന്ദേമാതരം ആലപിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായല്ല വന്ദേമാതരം മുഴുവനായി ആലപിക്കുന്നത്. നേരത്തേ ലോക്ഭവനിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചിരുന്നു. അന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ളവർ വേദിയിൽ നിൽക്കേയാണ് ഗാനം പൂർണമായി ആലപിച്ചിരുന്നത്.
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ ശ്രീനഗറിലും നാല് കോൺഗ്രസ് മന്ത്രിമാരുള്ള ജാർഖണ്ഡിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ റാഞ്ചിയിലും വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു.
















