
ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരിൽ നാല് വയസ്സുകാരിയായ കൊച്ചുമകളോട് ലൈംഗിക അതിക്രമം നടത്തിയ കെട്ടിടനിർമ്മാണ തൊഴിലാളിയെ മുത്തശ്ശി അരിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. നാലു വയസുള്ള കൊച്ചുമകളെ പീഡിപ്പിച്ചെന്ന വിവരം അറിഞ്ഞെത്തിയ മുത്തശ്ശി യുവാവിനെ തേടിയിറങ്ങുകയായിരുന്നു.
സംഭവിച്ച ക്രൂരത പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത പെൺകുട്ടി, തനിക്ക് വയറുവേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന്, പെൺകുട്ടിയെ ചികിത്സയ്‌ക്കായി കുളിത്തലൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ, പെൺകുട്ടി മുത്തശ്ശിയോട് പീഡനവിവരം വിശദമായി പറഞ്ഞത്. പേരക്കുട്ടിയുടെ അവസ്ഥ കേട്ട് ദേഷ്യപ്പെട്ട മുത്തശ്ശി അരിവാൾ എടുത്ത് മാണിക്കത്തെ അന്വേഷിച്ചിറങ്ങുകയായിരുന്നു. കുളിത്തലൈ ദേവദാനം പ്രദേശത്ത് നിൽക്കുകയായിരുന്ന മാണിക്കത്തെ താൻ ഒളിപ്പിച്ച അരിവാൾ ഉപയോഗിച്ച് മുത്തശ്ശി വെട്ടി. തുടർന്ന് അയാളെ പിടിച്ചു പോലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു.
യുവാവിന്റെ ശരീരത്തിൽ പത്തോളം മുറിവുകളുണ്ട്. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും യുവാവിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മാണിക്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. നാല് വയസുകാരിക്കെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടതുണ്ട്.