ചെന്നൈ: രാഷ്‌ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ ഏകോപിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ നിർദ്ദേശം തമിഴ്‌നാട് സർക്കാർ പിൻവലിച്ചു.
ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) സംഘടിപ്പിക്കുന്ന പ്രകടനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ നിരുത്സാഹപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വിജയ് നേതൃത്വത്തിലുള്ള സർക്കാർ വിവിധ വകുപ്പുകളോടും ജില്ലാ ഭരണകൂടങ്ങളോടും നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൊളീജിയറ്റ് വിദ്യാഭ്യാസ വകുപ്പ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിഷേധങ്ങളിലും മറ്റ് തരത്തിലുള്ള രാഷ്‌ട്രീയ പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഏകോപിത നടപടികൾ സ്വീകരിക്കണമെന്നാണ് എല്ലാ സർവകലാശാലകളിലെയും രജിസ്ട്രാർമാർക്ക് സർക്കാർ നിർദേശം നൽകിയത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ ഈ വിഷയത്തിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശിച്ചു.
സർക്കാരിന്റെ ഈ നീക്കത്തെ ശക്തമായി എതിർത്ത് സിജെപി രംഗത്തെത്തി. ഈ നിർദേശം ഭരണഘടനാ ലംഘനമാണെന്നും വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നും ഇവർ വാദിച്ചു. രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം നിരീക്ഷിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമ നിർവ്വഹണ ഏജൻസികളുടെയും പങ്കാളിത്തത്തിനെതിരെയും ഉത്തരവ് വിമർശനത്തിന് ഇടയാക്കി.
പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള വിമർശനം വർദ്ധിച്ചുവന്നതോടെ നിർദേശം സർക്കാർ പിൻ വലിക്കുകയായിരുന്നു. ഇക്കാര്യം തമിഴ്‌നാട്ടിലുടനീളമുള്ള എല്ലാ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും പ്രിൻസിപ്പൽമാരെയും അറിയിക്കുകയും ചെയ്തു.
















