
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. വന്ദേമാതര വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നയം ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ചടങ്ങിൽ ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കി ദേശീയഗാനം മാത്രം ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ഉൾപ്പെടുന്ന മുഴുവൻ പതിപ്പും (3 മിനിറ്റും 10 സെക്കൻഡും) ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്നിരുന്നു. സർക്കാർ പരിപാടികൾ, സിവിൽ ചടങ്ങുകൾ, സ്കൂൾ പ്രവൃത്തിദിനങ്ങളുടെ തുടക്കം എന്നിവടങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. ഇതിന്റെ ലംഘനമാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത്.
സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം എ ഐ സി സി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു. ഇത് തടസപ്പെടുത്താൻ മലികാർജുന ഖാർഗെയും സോണിയാ ഗാന്ധിയും ശ്രമിച്ചെങ്കിലും പൂർണമായും ആലപിക്കുകയായിരുന്നു.