
രാവണവധത്തിനുശേഷം വിഭീഷണന്‍ സീതയെ ആദരപൂര്‍വം ശ്രീരാമന്റെ സന്നിധിയിലെത്തിച്ചു. തന്റെ പാവനത തെളിയിക്കാന്‍ സീത അഗ്‌നിപ്രവേശം ചെയ്തു. അഗ്‌നിദേവന്‍ സീതയെ അതേപടി രാമനു സമര്‍പ്പിച്ച് പവിത്രത പ്രഖ്യാപിച്ചു.
വിഭീഷണനെ ലങ്കയുടെ രാജാവായി അഭിഷേകം ചെയ്ത് ശ്രീരാമനും സീതയും ലക്ഷ്മണനും വാനരവീരന്മാരുമൊത്ത് പുഷ്പകവിമാനത്തില്‍ അയോധ്യയിലേക്ക് യാത്രയായി. പതിനാലു വര്‍ഷമായി രാമന്റെ പാദുകങ്ങള്‍ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ച് രാജ്യം ഭരിച്ചിരുന്ന ഭരതന്‍, ആ വാര്‍ത്ത കേട്ട് ആനന്ദഭരിതനായി. അയോധ്യ ഉത്സവനഗരമായി മാറി. ലോകം ‘രാമരാജ്യം’ എന്ന് വിശേഷിപ്പിച്ച നീതിയുടെയും കരുണയുടെയും സമത്വത്തിന്റെയും ഭരണത്തിന്റെ തുടക്കമായിരുന്നു അത്.
സ്വന്തം ജീവിതംകൊണ്ട് രാമന്‍ ധര്‍മ്മം പഠിപ്പിച്ചു. സീത ആത്മാഭിമാനവും സഹനവും കാണിച്ചുതന്നു. ലക്ഷ്മണന്‍ സമര്‍പ്പണത്തിന്റെ മാതൃകയായി. ഭരതന്‍ അധികാരത്തേക്കാള്‍ കടമയെ ഉയര്‍ത്തിപ്പിടിച്ചു. ഹനുമാന്‍ ഭക്തിയെ സേവനമാക്കി. വിഭീഷണന്‍ സത്യത്തിന്റെ പക്ഷം തിരഞ്ഞെടുത്തു. ജടായു ജീവന്‍കൊണ്ട് സൗഹൃദം കാത്തു. ഓരോ കഥാപാത്രവും ജീവിതത്തിന്റെ ഓരോ മുഖം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് രാമായണം ഒരു വ്യക്തിയുടെ കഥയല്ല, മനുഷ്യജീവിതത്തിന്റെ കണ്ണാടിയാണെന്ന് പറയുന്നത്.
ഈ കര്‍ക്കടകം അവസാനിക്കുമ്പോള്‍ അവസാനിക്കേണ്ടതല്ല രാമായണപാരായണവും.
രാമസ്പര്‍ശം: രാമായണം വായിച്ചു തീര്‍ക്കേണ്ട ഒരു ഗ്രന്ഥമല്ല; നിത്യവും ജീവിക്കേണ്ട ഒരു വഴിയാണ്.
(അവസാനിച്ചു).