ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബണ്‍’ ഇനത്തില്‍പ്പെട്ട കുരങ്ങിനോടൊപ്പമുള്ള നടൻ വിക്രമിന്റെ വീഡിയോ ദൃശ്യങ്ങള്‍ വിവാദമായി. ഈ കുരങ്ങിനൊപ്പം കുസൃതികള്‍ കാട്ടുന്ന വിക്രമിനെ വീഡിയോയില്‍ കാണാം. കുരങ്ങ് സ്നേഹത്തോടെ വിക്രമിന്റെ മുടിയില്‍ തലോടുന്നത് കാണാം. കുരങ്ങിനെപ്പോലെ നാവ് പുറത്തേക്കിട്ട് ചിരിയുണര്‍ത്തുന്ന ആക്ഷനുകള്‍ വിക്രം കാണിക്കുന്നതായി വീഡിയോയില്‍ കാണാം. ഇത് വംശനാശഭീഷണി നേരിടുന്ന കുരങ്ങാണെന്ന ധാരണയില്ലാതെ തമാശയ്‌ക്കായാണ് വിക്രം സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. സംഭവം വിവാദമായതോടെ വിക്രം ഈ വീഡിയോ പിന്‍വലിച്ചു.
മണിപ്പുരില്‍ നിന്ന് ഈറോഡ് പെരുന്തുറയിലെ മൃഗ പ്രജനന കേന്ദ്രത്തില്‍ എത്തിച്ച കുരങ്ങാണെന്ന വിശദീകരണത്തെ തുടർന്ന് വനംവകുപ്പ് ഇവിടെ പരിശോധന നടത്തി. ഈ മൃഗപ്രജനന കേന്ദ്രം ഉടമയ്‌ക്ക് വനം വകുപ്പ് നോട്ടീസയച്ചു. പിന്നാലെ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് തമിഴ്നാട് വനം വകുപ്പ്. സംഭവത്തില്‍ മൃഗങ്ങളെ എത്തിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകളിലാണ് അധികൃതർ.
കൃത്യമായ രേഖകള്‍ ഹാജരാക്കാൻ അധികൃതർ ഉടമസ്ഥനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രജനന കേന്ദ്രം ഉടമ ചില രേഖകള്‍ സമർപ്പിച്ചെങ്കിലും മണിപ്പുരിലെ ഉടമയുടെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.സംഭവം വിവാദമായതിന് ശേഷം നടന്‍ വിക്രം ഇതിനോട് പ്രതികരിച്ചിട്ടില്ല.
















