India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഒരു ഡോക്യമെന്‍റിയില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ ഉദാരമനസ്കതയെ ദൗര്‍ബല്യമായി കാണരുതെന്നും മര്യാദ പാലിച്ചില്ലെങ്കില്‍ ശത്രൂക്കള്‍ക്കെതിരെ ഇന്ത്യ ശക്തമായി ആഞ്ഞടിക്കുമെന്നുമുള്ള സന്ദേശം പാകിസ്ഥാന് നല‍്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള ഒരു ഡോക്യമെന്‍റിയില്‍ സംസാരിക്കുകയായിരുന്നു അജിത് ഡോവല്‍.

ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളൊന്നും ആക്രമണം നടത്താതിരിക്കാനുള്ള കാരണമാവില്ല. ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കണക്കാക്കരുത്. ഇന്ത്യയ്‌ക്ക് റിസ്ക് എടുക്കാന്‍ സാധിക്കും. ഇന്ത്യയ്‌ക്ക് ശക്തമായി അടിക്കാന്‍ സാധിക്കും. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊന്നും ഇന്ത്യ കണക്കിലെടുക്കില്ല. – അജിത് ഡോവല്‍ പറഞ്ഞു.

ഇന്ത്യ ആക്രമിക്കാതെ നിയന്ത്രണം പാലിക്കണമെങ്കില്‍ അതിനാവശ്യമായ നടപടികള്‍ മറുപക്ഷത്ത് നിന്നും ഉണ്ടാകണം. ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്കര്‍ ഇ ത്വയിബയുടെയും ജെയിഷ് എ മുഹമ്മദിന്റെയും കേന്ദ്രങ്ങള്‍ ആക്രമിച്ചു. പാകിസ്ഥാനിലുടനീളം ആക്രമണം നടത്തി. അതിന് കാരണം കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ നഗ്നമായ തീവ്രവാദ ആക്രമണമായിരുന്നു. – അജിത് ഡോവല്‍ വിശദീകരിച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ആക്രമണം നടത്തുമ്പോള്‍ പാകിസ്ഥാന്റെ സൈനികകേന്ദ്രത്തെയോ സാധാരണജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്ന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പകരം ഭീകരകേന്ദ്രങ്ങളെയാണ് ആക്രമിച്ചത്. പകരം പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെയും സാധാരണക്കാര്‍ ജീവിക്കുന്ന ഇടങ്ങളിലും ആക്രമണം നടത്താന്‍ ശ്രമിച്ചു. ഇതോെടെയാണ് ഇന്ത്യ പാകിസ്ഥാന്റെ സൈനികകേന്ദ്രങ്ങളെ ആക്രമിച്ചത്. പാകിസ്ഥാന്‍ ഗുജറാത്ത് മുതല്‍ കശ്മീര്‍ വരെ ഷെല്ലാക്രണമവും മിസൈല്‍ ആക്രമണവും നടത്തി. ഇതോടെയാണ് പാകിസ്ഥാന്റെ വ്യോമകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചത്. ഇതോടെയാണ് പാകിസ്ഥാന്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചത്. -ഓപ്പറേഷന്‍ സിന്ദൂറില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അജിത് ഡോവല്‍ പറഞ്ഞു.

പാകിസ്ഥാന്റെ ആണവശക്തിയെന്ന വിശേഷണം വെറും ഗീര്‍വാണത്തെ ഇന്ത്യ തകര്‍ത്തു. ആണവയുദ്ധത്തിലേക്ക് പ്രവേശിക്കാതെ തന്നെ മറ്റ് യുദ്ധമാര്‍ഗ്ഗങ്ങള്‍ കൈവശമുണ്ടെന്ന് ഇന്ത്യ തെളിയിച്ചു. പാകിസ്ഥാനിലെ ഏത് ഭാഗത്തുമുള്ള വ്യോമബേസുകള്‍ ഉള്‍പ്പെടെ ഇന്ത്യയ്‌ക്ക് തകര്‍ക്കാനാവുമെന്ന് പാകിസ്ഥാന് മനസ്സിലായി. പാകിസ്ഥാന്റെ ഓരോ ഇഞ്ചും ബ്രഹ്മോസിന്റെ പരിധിക്കുള്ളിലാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് തന്നെ പറയുകയും ചെയ്തു.- അജിത് ഡോവല്‍ വിശദീകരിച്ചു.

അതേ സമയം പാകിസ്ഥാന് ഇന്ത്യയുടെ വ്യോമത്താവളങ്ങളെയോ സൈനികകേന്ദ്രങ്ങളെയോ തൊടാന്‍ പോലും കഴിഞ്ഞില്ല. സിറ വ്യോമബേസിലേക്ക് അയച്ച ബാലിസ്റ്റിക് മിസൈല്‍ ആക്രമണം ഉള്‍പ്പെടെ അവരുടെ പല ആക്രമണങ്ങളെയും ഇന്ത്യയുടെ പ്രതിരോധം നിഷ്പ്രഭമാക്കി.മെയ് 10ന് യുദ്ധം അവസാനിച്ചപ്പോള്‍ പാകിസ്ഥാന് മേലുള്ള ഇന്ത്യയുടെ സൈനികാധിപത്യം ഇന്ത്യ തെളിയിച്ചു. അജിത് ഡോവല്‍ പറയുന്നു.

Recent Posts