ഇസ്ലാമാബാദ് : പാകിസ്ഥാൻ ഓഗസ്റ്റ് 14 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളിൽ ആഘോഷങ്ങൾ നടന്നപ്പോൾ ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സുരക്ഷാ സേനയ്‌ക്കും സർക്കാർ ജീവനക്കാർക്കും നേരെ ആക്രമണങ്ങൾ നടന്നു. വളരെക്കാലമായി പാകിസ്ഥാൻ സൈന്യത്തിനും സർക്കാരിനുമെതിരെ പോരാടുന്ന ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം കരിദിനമായിട്ടാണ് ആഘോഷിച്ചത്. ഈ സമയത്ത് ബലൂചിസ്ഥാനിലുടനീളം വലിയ തോതിലുള്ള അക്രമങ്ങളും സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങളും പ്രതിഷേധങ്ങളും നടന്നു. ബലൂച് വിഘടനവാദ ഗ്രൂപ്പുകളും മനുഷ്യാവകാശ സംഘടനകളും പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 14) പരസ്യമായി കരിദിനമായി ആഘോഷിച്ചു.
ആഗസ്റ്റ് 14 വെള്ളിയാഴ്ച ബലൂചിസ്ഥാനിലെ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നിരവധി ഏകോപിത ആക്രമണങ്ങൾ നടന്നു. സായുധ സംഘങ്ങൾ പാകിസ്ഥാൻ സുരക്ഷാ സേനയെയും രാഷ്‌ട്രീയക്കാരെയും ലക്ഷ്യം വച്ചു. അതേസമയം പാകിസ്ഥാനെതിരെ അഹിംസയിലൂടെ പോരാടുന്ന ഗ്രൂപ്പുകൾ പ്രവിശ്യയിലുടനീളം കുത്തിയിരിപ്പ് സമരം നടത്തി. ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ശ്രമങ്ങളും നടന്നു.
ടർബത്തിൽ പോലീസ് സ്റ്റേഷൻ ബോംബ് വച്ചുതകർത്തു
ന്യൂസ് 18 റിപ്പോർട്ട് പ്രകാരം വെള്ളിയാഴ്ച ഹർണായിയിലെ 5 മൈൽ പോലീസ് ഔട്ട്‌പോസ്റ്റ് സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ച് വിമതർ തകർത്തു. സ്‌ഫോടനത്തിൽ കേന്ദ്രത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) ആണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെടുന്നു. പാകിസ്ഥാൻ സൈന്യത്തിനെതിരെ ബിഎൽഎ വളരെക്കാലമായി ആക്രമണം നടത്തിവരികയാണ്.
ടർബത്തിലെ പ്രധാന റോഡിലെ ഷഹീദ് ഫിദ ചൗക്കിന് സമീപം ഒരു ഫ്രോണ്ടിയർ കോർപ്‌സ് (എഫ്‌സി) വാഹനത്തിന് സമീപമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന് ശേഷം സുരക്ഷാ സേന വെടിയുതിർത്തു. രണ്ട് സംഭവങ്ങളുടെയും ആഘാതത്തിൽ സമീപത്തുള്ള വാഹനങ്ങളുടെ ജനാലകൾ തകർന്നു. വെടിവയ്‌പ്പിലും സ്‌ഫോടനത്തിലും കുറഞ്ഞത് രണ്ട് സാധാരണക്കാർക്ക് പരിക്കേറ്റുമെന്നുമാണ് റിപ്പോർട്ട്.
















