റിയാദ്: കഴിഞ്ഞ ദിവസം സൗദിയിലെ ജസാൻ എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം അഴിച്ചുവിട്ടിട്ട് 36 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പാകിസ്ഥാനോ തുര്‍ക്കിയോ സൗദി അറേബ്യയെ രക്ഷിക്കാന്‍ എത്തിയില്ല. ഇതോടെ ഒരു രാജ്യത്തെ ആക്രമിച്ചാല്‍ മൂന്ന് രാജ്യത്തെയും ആക്രമിച്ചതുപോലെ കണക്കാക്കുമെന്ന് കൊട്ടിഘോഷിച്ച് മെക്കയില്‍ വെച്ച് രൂപീകരിച്ച് പാകിസ്ഥാന്‍-തുര്‍ക്കി-സൗദി അറേബ്യ ഇസ്ലാമിക നേറ്റോയ്‌ക്ക് ആദ്യ തിരിച്ചടി.
പാകിസ്ഥാന് ഹൂതികളെ പേടി എന്തുകൊണ്ട്??
സൗദിയെ രക്ഷിക്കാന്‍ എന്ന പേരില്‍ പാകിസ്ഥാന്റെ 8000 പട്ടാളക്കാരും പാകിസ്ഥാന്റെ ഒരു യുദ്ധവിമാനവും ഇപ്പോള്‍ സൗദിയില്‍ ഉണ്ട്. ഇവരാരും സൗദിയെ ആക്രമിച്ച ഹൂതികള്‍ക്ക് നേരെ തിരിച്ച് ആക്രമണം നടത്താന്‍ തയ്യാറായിട്ടില്ല.എന്തായാലും പാകിസ്ഥാന്‍ ഹൂതികളെ തിരിച്ചാക്രമിക്കാന്‍ തയ്യാറാവില്ല. ഇതിന് കാരണം ഇറാന് തൊട്ടടുത്ത് കിടക്കുന്ന പ്രദേശമാണ് ബലൂചിസ്ഥാന്‍ എന്നതാണ്. ഇറാനും ബലൂചിസ്ഥാനും തമ്മില്‍ 900 കിലോമീറ്റര്‍ വരുന്ന അതിര്‍ത്തിപ്രദേശമുണ്ട്. പാകിസ്ഥാനെതിരെ ആക്രമണം അഴിച്ചുവിടാന്‍ ഇറാന് ബലൂചികളെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും. കാരണം ബെലൂചികളും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമാണ്. ഈ തിരിച്ചടി ഭയന്ന് പാകിസ്ഥാന്‍ ഇറാനെതിരെയോ ഇറാന്റെ സഖ്യകക്ഷികളായ ഹൂതികള്‍ക്കെതിരെയോ മിണ്ടില്ല.
പാകിസ്ഥാന്‍ പട്ടാളക്കാരെ സൗദിയിലേക്കെത്തിച്ചത് അമേരിക്ക, കരയുദ്ധം തുടങ്ങിയാല്‍ കുരുതികൊടുക്കാന്‍
8000 പട്ടാളക്കാരെ സൗദിയിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് കരുതുന്നു. ഇറാനെതിരെ കരയുദ്ധം ആരംഭിക്കേണ്ടിവന്നാല്‍ കുരുതി കൊടുക്കാന്‍ ഇറാന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന് ആദ്യം അയയ്‌ക്കുക ഈ പാകിസ്ഥാന്‍ പട്ടാളക്കാരെയാണ് എന്നാണ് കരുതുന്നത്. എന്തായാലും സൗദിയുടെ എണ്ണശുദ്ധീകരണ ശാല ആക്രമിച്ചിട്ട് തുര്‍ക്കിയും യെമനിലെ ഹൂതികള്‍ക്ക് നേരെ ആക്രമണം നടത്താന്‍ തയ്യാറായിട്ടില്ല.
സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും പ്രതിരോധ സഹകരണ കരാർ ഉണ്ടാക്കി രണ്ടു ദിവസത്തിനുള്ളിലാണ് ഈ ആക്രമണം. ജസാൻ റിഫൈനറിയിലുണ്ടായ തീപിടിത്തം അണച്ചതായി സൗദി ഊർജമന്ത്രാലയം അറിയിച്ചു.
സൗദി സർക്കാരിന്റെ എണ്ണശുദ്ധീകരണം നടത്തുന്ന അരാംകോ കമ്പനിക്കു കീഴിലുള്ള ജസാൻ റിഫൈനറി ഓരോ ദിവസവും നാലു ലക്ഷം വീപ്പ ക്രൂഡ് കൈകാര്യം ചെയ്യുന്നുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളിലൊന്നാണ് അരാംകോ. ഡ്രോണ്‍ ഉപയോഗിച്ചാണ് റിഫൈനറി ആക്രമിച്ചതെന്ന് ഹൂതി വക്താവ് അറിയിച്ചു.
എന്തുകൊണ്ട് സൗദി ഇസ്ലാമിക് നേറ്റോ രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തു?
യുഎസ് ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ബദലായി സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങളില്‍ ഷിയാ വിശ്വാസികളായ ഹൂതികള്‍ ആക്രമണം നടത്തുക പതിവാണ്. അമേരിക്കയ്‌ക്ക് പൂര്‍ണ്ണമായും ഇപ്പോള്‍ സൗദിയെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സൗദി അറേബ്യ പാക്കിസ്ഥാനുമായും തുർക്കിയുമായും ചേര്‍ന്ന് ഒരു സംയുക്ത നേറ്റോ രൂപീകരിക്കാന്‍ കരാറില്‍ ഒപ്പുവച്ചത്. ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ മൂന്ന് രാജ്യങ്ങളും കൂട്ടായി തിരിച്ചടിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ.
ഷിയാ വിശ്വാസം പിന്തുടരുന്ന ഇറാൻ, അമേരിക്കൻ ആക്രമണത്തിനു മറുപടിയായാണ് സുന്നി വിശ്വാസത്തിന്റെ കേന്ദമായ സൗദിയിലേക്കും ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളും തൊടുത്ത് തിരിച്ചടിക്കുന്നത്.
















