ടെഹ്‌റാൻ: വരാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അടുത്ത മാസം ന്യൂദൽഹിയിലെത്തും. സെപ്റ്റംബറിൽ ദേശീയ തലസ്ഥാനത്ത് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പെഷേഷ്കിയാൻ പങ്കെടുക്കുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 2026 ൽ ഇന്ത്യ 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനാൽ ഇറാൻ പ്രസിഡന്റിന്റെ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്.
2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പെസെഷ്കിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. അവിടെ ഇരു നേതാക്കളും ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്തു. കൂടാതെ ജൂണിൽ ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിലെത്തിയിരുന്നു. യോഗത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവെ ആഗോള സമാധാന വക്താവ് എന്ന നിലയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം അരരാഗ്ചി എടുത്തുകാണിക്കുകയും പശ്ചിമേഷ്യയിലെ അസ്ഥിരമായ സാഹചര്യം ലഘൂകരിക്കുന്നതിൽ ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.
അതേ സമയം തന്നെ ടെഹ്‌റാൻ സായുധ സംഘട്ടനത്തിൽ ഭാവി കാണുന്നില്ലെന്ന് പത്രസമ്മേളനത്തിൽ അരഘ്ചി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിക്ക് സൈനിക പരിഹാരമില്ലെന്നും ചർച്ചയിലൂടെയുള്ള ഒത്തുതീർപ്പ് മാത്രമാണ് മുന്നോട്ടുള്ള ഏക പ്രായോഗിക മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ഏതൊരു ക്രിയാത്മക പങ്കും ഞങ്ങൾ സ്വാഗതം ചെയ്യുമെന്നും ഇന്ത്യയുടെ മധ്യസ്ഥതയ്‌ക്കുള്ള ടെഹ്‌റാന്റെ തുറന്ന മനസ്സിനെ എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി അരാഗ്ചി ചർച്ചകൾ നടത്തി. സൗഹൃദ രാജ്യങ്ങൾക്ക് വാണിജ്യ സുരക്ഷയ്‌ക്കായി ഇറാനെ ആശ്രയിക്കാമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഹോർമുസിലെ സുരക്ഷാ സംരക്ഷകൻ എന്ന നിലയിൽ ഇറാൻ എപ്പോഴും അതിന്റെ ചരിത്രപരമായ കടമ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമ്മാണം എന്ന പ്രമേയത്തിൽ ഇന്ത്യ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുമെന്നത് ശ്രദ്ധേയമാണ്. 2026 ന്റെ തുടക്കത്തിൽ ഇന്ത്യ ബ്രിക്സ് അധ്യക്ഷ സ്ഥാനം ബ്രസീലിൽ നിന്ന് ഏറ്റെടുത്തിരുന്നു.
ഇതിനുപുറമെ, ഈജിപ്ത്, എത്യോപ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയ്‌ക്കൊപ്പം 2024 ൽ ഇറാൻ ബ്രിക്‌സിൽ പൂർണ്ണ അംഗമായി. പിന്നീട് 2025 ൽ ഇന്തോനേഷ്യയും ഗ്രൂപ്പിൽ ചേർന്നു, ഇതോടെ ആകെ പൂർണ്ണ അംഗങ്ങളുടെ എണ്ണം 11 ആയിട്ടുണ്ട്.
















