
റാഞ്ചി: സര്‍ക്കാര്‍ നിയമന പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെ ഝാര്‍ഖണ്ഡില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥി- ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍. റാഞ്ചിയിലെ നിയമസഭാ മാര്‍ച്ചില്‍ പങ്കെടുത്ത ഏകദേശം 600 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബാരിക്കേഡ് മറികടക്കാനുള്ള ശ്രമങ്ങളും സംഘര്‍ഷവുമാണ് കേസിന് കാരണമെന്ന് പോലീസ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ജെപിഎസ്‌സി- ജെഎസ്എസ്‌സി പരീക്ഷകളില്‍ സുതാര്യത ഉറപ്പാക്കുക, ക്രമക്കേടുകളില്‍ അന്വേഷണം നടത്തുക, റദ്ദാക്കിയ പരീക്ഷകള്‍ക്ക് വ്യക്തമായ നടപടിക്രമം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം ഇന്നലെ 20-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന ദേവേന്ദ്രനാഥ് മഹ്‌തോയുടെ നിരാഹാര സമരം തുടരുകയാണ്. 11 ദിവസമായി നിരാഹാരമിരിക്കുന്ന മഹ്‌തോയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവയ്‌ക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
അതേസമയം, പ്രക്ഷോഭത്തിന് രാഷ്‌ട്രീയ പിന്തുണയും വര്‍ദ്ധിച്ചു. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് സമരക്കാരെ സന്ദര്‍ശിച്ച്, ഒരാഴ്ചയ്‌ക്കകം വിഷയത്തില്‍ സിബിഐ അന്വേഷണത്തിന്
സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താനും നിരാഹാര സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇതിനിടെ, മുഖ്യമന്ത്രി ഹേമന്ത് സോറന്‍ 14-ാം ജെപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും സമരം അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന പരിഹാര നടപടികള്‍ അപര്യാപ്തമാണെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.
ആഗസ്ത് 20ന് മുഖ്യമന്ത്രിയുടെ വസതി ഉപരോധിക്കാനുള്ള നീക്കവും സമരക്കാര്‍ പ്രഖ്യാപിച്ചതോടെ റാഞ്ചിയില്‍ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം അധിക സേനയെ വിന്യസിക്കുകയും ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.