കൊച്ചി: നടി ഐശ്വര്യയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയിയെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്. ഐശ്വര്യ ലക്ഷ്മിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംവിധായകൻ ആലപ്പി അഷ്റഫിന്റെ പരാമർശങ്ങള്‍ ചർച്ചയാകുന്നു.
മകളുടെ വിവാഹമായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ മാതാപിതാക്കള്‍ കണ്ടിരുന്ന വലിയ സ്വപ്നമെന്നും, എന്നാല്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് സിനിമയെ കരിയറായി തിരഞ്ഞെടുത്തത് അവരെ വേദനിപ്പിച്ചിരുന്നുവെന്നുമാണ് ആലപ്പി അഷ്റഫ് പറയുന്നത്. തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ ലക്ഷ്മി സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ ഏക മകളാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
34 വയസ്സായിട്ടും വിവാഹം കഴിക്കാത്ത ഐശ്വര്യയുടെ ജീവിതത്തിലെ പല തീരുമാനങ്ങളും മാതാപിതാക്കള്‍ സ്വപ്നം കണ്ട വഴിയില്‍നിന്ന് വ്യത്യസ്തമായിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. ‘മായാനദി’ എന്ന സിനിമയില്‍ അപ്പു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഐശ്വര്യ ലക്ഷ്മി മോഡലിങ്ങിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം സാന്നിധ്യമറിയിച്ച താരം ഇന്ന് തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയാണ്.
വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഐശ്വര്യ ലക്ഷ്മി സിനിമയിലേക്ക് എത്തിയത് മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. മകളുടെ വിവാഹത്തിനായി മാതാപിതാക്കള്‍ ഒരു കിലോ സ്വർണം ഉള്‍പ്പെടെ തയ്യാറാക്കിയിരുന്നുവെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നു.
















