ദിസ്പൂർ: അസമിലെ വെള്ളപ്പൊക്കം സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തിയപ്പോൾ സഹായവുമായി ബിജെപി നേതാക്കൾ രംഗത്ത്. നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലായ വേളയിലുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ കൈത്താങ്ങായി എത്തിയത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി വെള്ളപ്പൊക്ക ദുരിതബാധിതരായ അസമിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10 കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. അസമിലെ നിലവിലെ വെള്ളപ്പൊക്ക സ്ഥിതി ഭയാനകമാണ് എന്ന് വിശേഷിപ്പിച്ച അദ്ദേഹം, മറ്റ് സംസ്ഥാനങ്ങളെപ്പോലെ പശ്ചിമ ബംഗാളും അയൽ സംസ്ഥാനത്തോടൊപ്പം നിൽക്കുന്നുവെന്ന് പറഞ്ഞു.
ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും സഹായം പ്രഖ്യാപിച്ചു
ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും അസമിനെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. അസമിലെ വെള്ളപ്പൊക്ക ബാധിതരെ സഹായിക്കാൻ അദ്ദേഹം 5 കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. അസമിൽ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുന്നതിനായി ഈ തുക ഉപയോഗിക്കും.
“ആസാമിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ഗുരുതരമായ സാഹചര്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ ചർച്ച ചെയ്തു. ഈ ദുഷ്‌കരമായ സമയത്ത്, ഛത്തീസ്ഗഢിലെ ജനങ്ങൾ അസമിലെ സഹോദരീസഹോദരന്മാരോടൊപ്പം പൂർണ്ണ സഹതാപത്തോടെയും ഐക്യദാർഢ്യത്തോടെയും നിലകൊള്ളുന്നു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ഛത്തീസ്ഗഢ് സർക്കാർ 5 കോടി രൂപയുടെ സഹായം നൽകാൻ തീരുമാനിച്ചു. വെള്ളപ്പൊക്ക ബാധിതരായ എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കാനും അസമിൽ സമാധാനവും സാധാരണ നിലയും ഉടൻ പുനഃസ്ഥാപിക്കാനും ഞാൻ കാമാഖ്യ മാതയോട് പ്രാർത്ഥിക്കുന്നു.”- ഓഗസ്റ്റ് 9 ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.
കൂടാതെ മണിപ്പൂർ മുഖ്യമന്ത്രി യുമ്മൻ ഖേംചന്ദ് സിംഗും മണിപ്പൂർ ജനങ്ങളും അസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി.
കേന്ദ്ര സർക്കാരും സഹായിച്ചു
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അസമിന് 379.35 കോടി മുൻകൂർ സഹായം കേന്ദ്രം അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ കേന്ദ്രത്തിന്റെ വിഹിതത്തിൽ നിന്ന് 379.35 കോടി മുൻകൂർ അനുവദിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ അംഗീകാരം നൽകി.
















