
ക്വറ്റ : പാകിസ്ഥാൻ സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസികൾക്കും വേണ്ടി ഒറ്റുകാരനായി പ്രവർത്തിച്ച യുവാവിനെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി . ഫാറൂഖ് മുഹമ്മദ് ഹസ്നി പാക് സൈന്യത്തിനായി പ്രവർത്തിച്ചിരുന്നുവെന്നും ‘ഡെത്ത് സ്ക്വാഡിലെ’ പ്രധാന അംഗമായിരുന്നുവെന്നും ബിഎൽഎ പ്രസ്താവനയിൽ പറഞ്ഞു.
“ഓപ്പറേഷൻ ഗോബാറ്റ്” (ഗോയിറ്റ്) ന്റെ ഭാഗമായാണ് നടപടിയെന്ന് ബിഎൽഎ പറഞ്ഞു . 2015-2016 കാലയളവിൽ ബലൂച് സ്വാതന്ത്ര്യ സമര സേനാനികൾക്കെതിരായ സൈനിക നടപടികളിലും ഗെഷ്ക്, കലാത്, മംഗുചാർ, ജോഹാൻ, നാഗഹോ തുടങ്ങിയ പ്രദേശങ്ങളിലെ പൊതുജന ബലൂച് ജനതയ്‌ക്കെതിരായ പാക് സൈന്യത്തിന്റെ റെയ്ഡുകളിലും ഫാറൂഖ് ഹസ്‌നിയ്‌ക്ക് പങ്കാളിത്തമുണ്ടായിരുന്നു.
ബലൂച് സ്വാതന്ത്ര്യ സമര സേനാനികളെ നിർബന്ധിതമായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും ഹസ്നിയ്‌ക്ക് പങ്കുണ്ടായിരുന്നുവെന്ന് ബിഎൽഎ വക്താവ് ആസാദ് ബലൂച്ച് പറഞ്ഞു. പകരമായി, സൈന്യവും ഏജൻസികളും ഹസ്നിയ്‌ക്ക് ആയുധങ്ങൾ, വാഹനങ്ങൾ, പണം എന്നിവ നൽകി.
കുറച്ചുനാളായി ബിഎൽഎയുടെ രഹസ്യാന്വേഷണ വിഭാഗം ഹസ്‌നിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു . മംഗുച്ചറിൽ നിന്ന് ക്വറ്റയിൽ ഹസ്നി എത്തിയെന്ന വിവരം ലഭിച്ചയുടനെ ബലൂച് സൈന്യം ഇയാളെ വളഞ്ഞു , പിന്നാലെ കൊലപ്പെടുത്തുകയും ചെയ്തു. ബലൂച് പ്രസ്ഥാനത്തിനെതിരെ പ്രവർത്തിക്കുന്ന വിവരദാതാക്കൾക്ക് ഇതൊരു പാഠമായിരിക്കണമെന്നും ബിഎൽ ഒ പറഞ്ഞു.