ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 നിരപരാധികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന വ്യോമാക്രമണത്തിൽ പാക് സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യക്കുനേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികതാവളങ്ങൾ തകർക്കപ്പെട്ടു എന്ന അവകാശവാദവുമായി പാക് സൈന്യം.
എന്നാൽ, ഈ അവകാശവാദങ്ങൾക്ക് പാകിസ്ഥാനിൽ തന്നെ പരിഹാസം ഏൽക്കേണ്ടി വന്നു. ഈ അവകാശവാദം തെറ്റാണെന്നും, തകർക്കപ്പെട്ടതായി പാക് സൈനിക ഉദ്യോഗസ്ഥൻ പറയുന്ന വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ, വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ വലിയ വിമർശനമാണ് പാക് സൈന്യം ഏറ്റുവാങ്ങുന്നത്.
ഫത്താ-1 ഓപ്പറേഷനുമായി ബന്ധപ്പെട്ട ഓഫീസർ എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ക്യാപ്റ്റൻ മുനീബ് സമാൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ട്രോളിന് ആധാരം. ഇന്ത്യയുടെ രജൗരി എയർബേസ്, മാമൂൺ എയർബേസ് എന്നീ രണ്ട് വ്യോമത്താവളങ്ങൾ തങ്ങൾ തകർത്തു എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം. എന്നാൽ ഇങ്ങനെ രണ്ടു വ്യോമ താവളങ്ങൾ ഇന്ത്യയിൽ ഇല്ല എന്നതാണ് യാഥാർഥ്യം.
















