തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുമെന്നു പറഞ്ഞു നടത്തിയതു കോടികൾ തട്ടിക്കാൻ നടത്തിയ പ്രഹസനമെന്ന് കായികവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
കോടികളുടെ തട്ടിപ്പും ചട്ടലംഘനവും നടന്നതിനാൽ വിദേശനാണ്യ വിനിമയചട്ട ലംഘനം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ വിജിലൻസ്, കേന്ദ്ര ഏജൻസി അന്വേഷണങ്ങൾ കൂടി ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കായികവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത് മന്ത്രി ഒ.ജെ.ജനീഷിനു നൽകിയത്. ഇതു തുടർനടപടികൾക്കായി മുഖ്യമന്ത്രിക്കു കൈമാറി.
രഹസ്യസ്വഭാവമുള്ള റിപ്പോര്‍ട്ടാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും കായികമന്ത്രി ഒജെ ജനീഷ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കായിക മന്ത്രി വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നതായി മന്ത്രി പറഞ്ഞു. ‘കായിക വകുപ്പ് പരിശോധിച്ച റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അതിനെ പറ്റി കൂടതല്‍ പറയുന്നില്ല. അര്‍ജന്റീന ടീമിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചട്ടങ്ങള്‍ പാലിച്ചിരുന്നോ?. അതിന്റെ സാമ്പത്തികമായ കാര്യങ്ങളെ സംബന്ധിച്ചോ അതിന്റെ മറ്റ് വിശദാംശങ്ങളെ സംബന്ധിച്ച് ഈ സമയം വെളിപ്പെടുത്താനാവില്ല. അത് രഹസ്യസ്വഭാവത്തോടെയുള്ള കാര്യമാണ്. മെസിയെ ഈ സര്‍ക്കാര്‍ കൊണ്ടുവരുമോയെന്നും പലരും ചോദിച്ചിരുന്നു. എന്നാല്‍ മെസിയെ കൊണ്ടുവരുന്നതിനെക്കാള്‍ കേരളത്തില്‍ നിന്ന് കുറെ മെസിമാരെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്’- ഒജെ ജനീഷ് പറഞ്ഞു.
അതേസമയം മുന്‍ കായികമന്ത്രി വി അബ്ദുറഹ്മാനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തുതെന്നും റിപ്പോർട്ടിൽ പറയുന്നു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങൾ നടന്നത്.
അർജന്റീന ഫുട്ബോൾ അസോസിയേഷന് (എഎഫ്എ) ഒന്നരക്കോടി യുഎസ് ഡോളർ ( 126 കോടി രൂപ) നൽകിയെന്ന് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെടുന്നു. എന്നാൽ പണം അയച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ രേഖ സർക്കാർ ഫയലുകളിൽ ഇല്ല. എഎഫ്എയും സംസ്ഥാന സർക്കാരും തമ്മിൽ കരാർ ഒപ്പുവച്ചതിന്റെയോ സ്പോൺസറും സർക്കാരും തമ്മിൽ കരാറുള്ളതിന്റെയോ രേഖകളും സർക്കാരിന്റെ പക്കൽ ഇല്ല.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഏജൻസി വഴി പണം കൈമാറ്റം നടത്താനാണു സ്പോൺസർ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി തേടിയത്. ഈ ഏജൻസി യു എസിൽ സാമ്പത്തിക കുറ്റകൃത്യ അന്വേഷണം നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിദേശത്തേക്കു പണം അയയ്‌ക്കാൻ സംസ്ഥാന സർക്കാർ മുഖേന കേന്ദ്രാനുമതി നേടിയെടുത്ത സ്പോൺസർ പിന്നീട് പണം കൈമാറിയതിന്റെ രേഖകളൊന്നും സർക്കാരിനു സമർപ്പിച്ചിട്ടില്ല. അർജന്റീന ടീമിന്റെ സന്ദർശനം നീണ്ടതോടെ കരാർ ലംഘനത്തിന് സ്പോൺസർക്ക് എൽഡിഎഫ് സർക്കാർ 2 തവണ നോട്ടിസ് അയച്ചിരുന്നു.
അർജന്റീന ടീമിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ഇല്ലാതെയാണ് കൊച്ചിയിൽ പ്രദർശന മത്സരം നടക്കുമെന്ന് കേരളം കേന്ദ്രത്തിനു കത്തെഴുതിയതും പണം കൈമാറാൻ അനുമതി നേടിയെടുത്തതും. 126 കോടി പണം കൈമാറ്റത്തിൽ 22.68 കോടി സേവനനികുതി അടയ്‌ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് സ്പോൺസർക്ക് അടുത്തിടെ സമൻസ് അയച്ചിരുന്നു.
എഎഫ്എ പ്രതിനിധിയുമായി അന്നത്തെ കായികമന്ത്രിയുടെ ഓഫിസ് നടത്തിയ ഇ–മെയിലുകൾ മാത്രമാണ് സർക്കാർ രേഖ. 2 വർഷത്തിനുശേഷം ഇവ ഫയലിൽ ചേർക്കാൻ കായികവകുപ്പിനു കൈമാറുകയായിരുന്നു.
കടലാസു കമ്പനിയുടെ പണം അർജന്റീന ടീമിനെ കൊണ്ടുവരാൻ തയാറാണെന്നും അതിന് മുഴുവൻ സാമ്പത്തിക സഹായം നൽകാമെന്നും അറിയിച്ച് കളമശ്ശേരി ആസ്ഥാനമായ ഗോട്ട് ആഡ് ഗ്ലോബൽ എന്ന സ്ഥാപനമാണ് 2023 ജൂലൈയിൽ സർക്കാരിന് ആദ്യ കത്തയച്ചത്. അതിന് 20 ദിവസം മുൻപു മാത്രമാണ് ഈ സ്ഥാപനം റജിസ്റ്റർ ചെയ്തതെന്നും ഒരു ലക്ഷം രൂപ മാത്രമായിരുന്നു അന്നു മൂലധനമെന്നും സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് സ്പോൺസറായെത്തിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അതേ മേൽവിലാസമാണ് സ്ഥാപനത്തിനെന്നും റിപ്പോർട്ടിലുണ്ട്.
ടെൻഡറില്ലാതെ ഏകപക്ഷീയമായി സ്പോൺസറെ കണ്ടെത്തിയത് ഗുരുതരമായ വീഴ്ചയാണ് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിസിനസ് റൂൾസ്, സെക്രട്ടേറിയറ്റ് മാനുവൽ, സ്റ്റോർ പാർച്ചസ് മാനുവൽ എന്നിവയുടെ ലംഘനവും നിയമ ധനകാര്യ വകുപ്പ് അറിയാതെ കരാർ നടപ്പിലാക്കിയതും റിപ്പോർട്ടിൽ പറയുന്നു.
















