ഹൈദരാബാദ്: ക്ഷേത്രോത്സവത്തിനിടെ പോത്തിനെ ബലി നൽകിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ തെലങ്കാന പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുൽ ഗ്രാമത്തിൽ ഓഗസ്റ്റ് അഞ്ചിനാണ് സംഭവം നടന്നത്. മൃഗബലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഉത്സവത്തിന്റെ ഭാഗമായി പോത്തിനെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എത്തിച്ചശേഷം ദേവതകൾക്ക് മുന്നിൽ ബലി നൽകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ പ്രവർത്തകനായ അദുലാപുരം ഗൗതം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാഞ്ചെരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. തെലങ്കാനയിലെ അറിയപ്പെടുന്ന കോൺഗ്രസ് നേതാവായ നീലം മധു മുദിരാജ് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. മൃഗങ്ങളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 325 പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന വകുപ്പാണിത്.
















