ഹൈദരാബാദ്: നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ ഒരാളായ നരഹരി എന്ന ലക്ഷ്മൺ തെലങ്കാന പോലീസിന് മുന്നിൽ കീഴടങ്ങി . വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ആരോഗ്യപരമായ കാരണങ്ങളാലും പാർട്ടിയിലെ ആഭ്യന്തര ഭിന്നതകളെത്തുടർന്നുമാണ് കീഴടങ്ങാൻ തീരുമാനിച്ചതെന്നാണ് സൂചന. തെലങ്കാന ഡി.ജി.പി ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇയാൾ കീഴടങ്ങിയത്.
നരഹരിയുടെ കീഴടങ്ങൽ മാവോയിസ്റ്റ് സംഘടനയ്‌ക്ക് വൻ തിരിച്ചടിയാണെന്ന് തെലങ്കാന പോലീസ് വിലയിരുത്തുന്നു. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള എല്ലാവിധ സാമ്പത്തിക സഹായങ്ങളും പുനരധിവാസ ആനുകൂല്യങ്ങളും ഇയാൾക്കും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇയാളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മേഖലയിലെ അവശേഷിക്കുന്ന മാവോയിസ്റ്റ് സാന്നിധ്യം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് പോലീസ് കരുതുന്നത്.
മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ദശാബ്ദങ്ങളായി സജീവമായിരുന്ന നരഹരി, നിരവധി ആക്രമണങ്ങളിലും വിനാശകരമായ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്കായി ലക്ഷക്കണക്കിന് രൂപ സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ പുനരധിവാസ നയങ്ങളിൽ ആകൃഷ്ടനായാണ് താൻ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നതെന്ന് കീഴടങ്ങലിന് ശേഷം ഇയാൾ വ്യക്തമാക്കി.
















