India

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഡൽഹി ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യമായി ഔദ്യോഗിക ചടങ്ങിന്റെ ഭാഗമായി ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കും. പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയ ഗാനത്തിന് തൊട്ടുമുമ്പായിട്ടായിരിക്കും വന്ദേമാതരം ആലപിക്കുക എന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതോടെയാണ് സ്വാതന്ത്ര്യദിന ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകുക. പ്രധാനമന്ത്രി എത്തിച്ചേർന്ന ഉടൻ വന്ദേമാതരം ആലപിക്കും. ഈ സമയം സദസ്സിലുള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കും. അതിനുശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടന്ന് ദേശീയഗാനമായ ‘ജനഗണ മന’ ആലപിക്കുമെന്നും പ്രതിരോധ സെക്രട്ടറി ആർ.കെ സിങ് വ്യക്തമാക്കി.

രാജ്യത്തെ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്ന ‘യുവശക്തി’ എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന പ്രമേയം. യുവജന പ്രക്ഷോഭങ്ങൾക്ക് മറുപടിയായല്ല ഇതെന്നും, അതിനു മുൻപ് തന്നെ ആസൂത്രണം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ മാലിന്യ സംസ്കരണം തുടങ്ങിയ അത്യാധുനിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ യുവ ഇന്ത്യൻ സംരംഭകരുടെയും എഞ്ചിനീയർമാരുടെയും മാതൃകകളും ആഘോഷങ്ങളിൽ പ്രദർശിപ്പിക്കും. സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും, മുൻഗണനാ ക്രമം അനുസരിച്ചായിരിക്കും അദ്ദേഹത്തിന്റെ ഇരിപ്പിട ക്രമീകരണമെന്നും ആർ.കെ സിങ് കൂട്ടിച്ചേർത്തു.

ദേശീയഗാനത്തിന് നൽകുന്ന അതേ നിയമ പരിരക്ഷയും ആദരവും വന്ദേമാതരത്തിനും നൽകുന്ന ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ 2026’ അടുത്തിടെ പാർലമെൻ്റ്‌ പാസാക്കിയിരുന്നു. ആഗസ്റ്റ്‌ 15-ന് നടക്കുന്ന സ്വാതന്ത്ര്യദിനച്ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, സൈനിക ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ തുടങ്ങി നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും. വന്ദേമാതരത്തെ പ്രമേയമാക്കിയാണ് ഇത്തവണ ചെങ്കോട്ടയിലെ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പാർലമെൻ്റ്‌ അതിശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (അമെൻഡ്മെന്റ്) ബിൽ, 2026’ (പൊതുവെ ‘വന്ദേമാതരം ബിൽ’ എന്ന് വിളിക്കപ്പെടുന്നത്) പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊണ്ടുവന്ന ഈ ഭേദഗതി ബില്ലിന് ഇന്ത്യൻ രാഷ്‌ട്രപതി ഔദ്യോഗികമായി അനുമതി നൽകുകയും ചെയ്തു. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരത്തെ അനാദരിക്കുന്നതും അതിന്റെ ആലാപനം തടസ്സപ്പെടുത്തുന്നതും 3 വർഷം വരെ തടവ് ലഭിക്കാവുന്ന കഠിനമായ ക്രിമിനൽ കുറ്റമാക്കുന്നതാണ് ഈ പുതിയ നിയമം. ദേശീയ പതാക, ഭരണഘടന, ദേശീയ ഗാനം എന്നിവയ്‌ക്ക് ലഭിക്കുന്ന അതേ നിയമപരമായ പരിരക്ഷ ഇനി മുതൽ ദേശീയ ഗീതമായ വന്ദേമാതരത്തിനും ലഭിക്കും.