അമ്മമാര്‍ക്ക് മക്കളോടുള്ള സ്നേഹവാത്സല്യങ്ങള്‍ക്ക് അളവില്ലതന്നെ. കാലമേറെ കഴിഞ്ഞാലും മക്കള്‍ എത്ര വലുതായാലും അമ്മയുടെ സ്നേഹവായ്‌പിന് ഒട്ടും കുറവു സംഭവിക്കുന്നില്ല. പ്രതിഫലം പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന മനസ്സിനുടമകളാണവര്‍. അമ്മയുടെ കരുതല്‍ മക്കള്‍ക്ക് ആത്മവിശ്വാസവും കരുത്തുമാണ്.
‘നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ദ്ധം പൊറുക്കുമോ?’ എന്നാണ് അമ്മയായ കൗസല്യാദേവി ശ്രീരാമനോടു ചോദിക്കുന്നത്.
സത്യലംഘനം പാപമാകുമെന്നതിനാല്‍ ദശരഥമഹാരാജാവ് കൈകേയി ആവശ്യപ്പെട്ട രണ്ടു വരം നല്‍കുന്നു. ഇതു കാരണം ദുഃഖിതനായ പിതാവിനെ ആശ്വസിപ്പിച്ച ശേഷം അമ്മയായ കൗസല്യാദേവിയോട്, അച്ഛന്റെ വാക്കുപാലിക്കാനായി വനവാസത്തിനു പോകുന്ന കാര്യം പറയുവാന്‍ എത്തുന്നു ശ്രീരാമന്‍. നിര്‍ണായക സന്ദര്‍ഭത്തില്‍ അമ്മയെ വണങ്ങാന്‍ എത്തുന്ന ശ്രീരാമന്‍ ഉത്തമപുരുഷന്‍ തന്നെ.
ധര്‍മ്മനിഷ്ഠയായ കൗസല്യ തന്റെ പുത്രന്റെ ഐശ്വര്യത്തിനായി ഹോമവും പൂജയും ദാനവും നടത്തുന്ന വേളയിലാണ് ശ്രീരാമന്‍ എത്തുന്നത്. തന്നെ വന്ദിച്ച മകനെ കൗസല്യ മുറുകെപ്പുണര്‍ന്ന് മടിയിലിരുത്തി നെറുകയില്‍ സന്തോഷത്തോടെ ചുംബിക്കുന്നുണ്ട്. തുടര്‍ന്ന് മകന്റെ ശരീരം തലോടി ‘മുഖം വാടിയിരിക്കുന്നല്ലോ? വിശക്കുന്നുണ്ടോ? വന്ന് ആഹാരം കഴിക്കൂ’ എന്നു പറയുന്നുണ്ട്. കൗസല്യയുടെ ഈ സ്നേഹപരിചരണത്തിനു മുന്നില്‍ ആരാണ് ആനന്ദാശ്രുക്കള്‍ പൊഴിക്കാത്തത്.
ഇപ്പോള്‍ ആഹാരം കഴിക്കാന്‍ നേരമില്ലെന്നും കൈകേയിയമ്മയ്‌ക്ക് അച്ഛന്‍ നല്‍കിയ വരപ്രകാരം തനിക്ക് പെട്ടെന്ന് വനവാസത്തിനു പോകണം എന്നും ഭരതനെ യുവരാജാവായി വാഴിക്കണമെന്നും ശ്രീരാമന്‍ പറയുന്നു. പതിനാലു വര്‍ഷം കാട്ടില്‍ താമസിച്ചിട്ട് താന്‍ മടങ്ങി വരുന്നതുവരെ അമ്മ ദുഃഖിക്കാതെ സന്തുഷ്ടയായി വസിക്കുക എന്ന ശ്രീരാമന്റെ വാക്കു കേട്ട് കൗസല്യ ബോധംകെട്ട് നിലത്തു വീഴുന്നു. ബോധം തെളിയുമ്പോള്‍ പറയുന്നതോ. ‘ഇന്നു നീ വനത്തില്‍ പോകുകയാണെങ്കില്‍ എന്നെയും കൊണ്ടു പോകണം. നിന്നെപ്പിരിഞ്ഞ് അരനിമിഷം പോലും ഇരിക്കുവാന്‍ വയ്യ. നീ ദണ്ഡകാരണ്യത്തിലേക്കു പോകുകയാണെങ്കില്‍ ഞാന്‍ യമപുരിയിലേക്കു പോകു’മെന്നും. തുടര്‍ന്നുള്ള കൗസല്യയുടെ വാക്കുകള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്.
‘കുട്ടിയെ വേര്‍പിരിഞ്ഞ പശുവിന്റെ ദുഃഖം പറഞ്ഞറിയിക്കാവുന്നതല്ലല്ലോ’ എന്ന്. ഈ ചോദ്യം പല നിലയിലും പ്രസക്തമാണ്. ഈ രാമായണ മുഹൂര്‍ത്തം സമൂഹമനസ്സില്‍ ആഴത്തില്‍ പതിഞ്ഞാല്‍ മക്കളെ മറന്നു സ്വന്തസുഖം തേടുന്ന അമ്മമാരും, പെറ്റമ്മയെ തെരുവില്‍ ഉപേക്ഷിക്കാന്‍ മടിയുമില്ലാത്ത മക്കളും ഇന്നുണ്ടാവുകയില്ലായിരുന്നു.
കുടുംബത്തിനും സമൂഹത്തിനും രാഷ്‌ട്രത്തിനും ഏറ്റവും വലിയ ഊര്‍ജമായി വര്‍ത്തിക്കുന്ന അമ്മമാരുടെ സ്നേഹവും പരിരക്ഷയും എന്നും വിലമതിക്കപ്പെടേണ്ടതാണ്.
ഒടുവില്‍ തന്റെ മകനെ രക്ഷിച്ചു കൊള്ളേണമേ എന്ന പ്രാര്‍ത്ഥനയോടെ മകനെ വീണ്ടും പുണര്‍ന്ന്, വനവാസം കഴിഞ്ഞിട്ട് തിരിച്ചുവരാനായി അനുവാദം നല്‍കുന്ന കൗസല്യ, മാതൃവാത്സല്യത്തിന്റെയും കരുതലിന്റെയും ഉത്തമോദാഹരണമാണ്. രാമകഥാസാഗരത്തില്‍ ഇങ്ങനെ ആദര്‍ശസുരഭിലവും അമൂല്യവുമായ എത്രയെത്ര സന്ദര്‍ഭങ്ങളാണുള്ളത്. അവയാണ് നാം കണ്ടെടുത്ത് പുതുതലമുറയുടെ കൈകളില്‍ ഏല്‍പ്പിക്കേണ്ട അനര്‍ഘ രത്നങ്ങള്‍.
















