
ഭക്തി ഒന്നുകൊണ്ടുമാത്രമാണ് ശബരീതപസ്വിനിക്കു ശ്രീരാമദര്‍ശനം സാധ്യമാകുന്നത്.
കളങ്കരഹിതഭക്തിയുടെ പുണ്യാതിരേക പ്രശോഭയില്‍ ദേഹത്യാഗം ചെയ്തു മോക്ഷപ്രാപ്തി നേടുന്ന വേളയില്‍ ആ പുണ്യശാലിനി മറ്റൊരു ദൗത്യം നിറവേറ്റുന്നുണ്ട്; സുഗ്രീവസഖ്യസാധ്യത ഭഗവാനോടു സൂചിപ്പിക്കുകയെന്ന ദൗത്യം.
സകലകാലത്തേക്കും സ്വാമിഭക്തിയുടെ പ്രതീകമായി വിളങ്ങാന്‍ പോകുന്ന ഒരു ബന്ധത്തിലേക്കാണ് രാമലക്ഷ്മണന്മാരുടെ തുടര്‍യാത്ര. സഹോദരന്‍ ബാലിയെ പേടിച്ച് ബാലികേറാമലയായ ഋശ്യമൂകാചലത്തില്‍ വസിക്കുകയാണ് വാനരരാജന്‍ സുഗ്രീവന്‍. താപസവേഷത്തില്‍ അവിടേക്കു വരുന്ന ആയുധധാരികളായ രണ്ടുപേര്‍ ആരെന്നറിയാന്‍ കര്‍മകുശലനും കരുത്തനും ജ്ഞാനിയുമായ മന്ത്രി ഹനുമാനെയാണ് സുഗ്രീവന്‍ നിയോഗിക്കുന്നത്.
ആദ്യസംഭാഷണത്തില്‍തന്നെ ശ്രീരാമദേവന്റെ മനംകവരുന്നു ഹനുമാന്‍. പിന്നെ എക്കാലവും അവിടത്തെ വിശ്വസ്തദാസനായി വാഴാനുള്ള വാതായനം തുറന്നുകിട്ടുകയാണ് വായുതനയന്. ഉത്തമഭക്തിയുടെ കടലാഴങ്ങള്‍ കടന്ന്, വിശ്വസ്തതയുടെ കോട്ടകൊത്തളങ്ങള്‍ കീഴടക്കി, അംശംപോലും അവശേഷിപ്പിക്കാതെ അഹന്തയെ ചുട്ടെരിച്ച്, രാമനാമം ഉള്ള കാലത്തോളം ഭൂമിയില്‍ ചിരഞ്ജീവിയായി വാഴാനുള്ള ഹനുമാന്റെ പുറപ്പാട്.