ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്‌സ്പ്രസിന്റെ രണ്ട് കോച്ചുകൾ പാളംതെറ്റി. ഇന്ന് പുലർച്ചെ അറ്റകുറ്റ പണികൾക്കായി പിറ്റ്‌ലൈനിലൂടെ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. സംഭവത്തിൽ 37 കോൺക്രീറ്റ് സ്ലീപ്പറുകൾ തകരുകയും രണ്ട് ബോഗികൾ മറിഞ്ഞുവീഴുകയും ചെയ്തു. അപകടത്തെത്തുടർന്ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ട ധൻബാദ് എക്‌സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
ഷണ്ടിംഗിനിടെ ട്രെയിൻ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് സിഗ്നൽ ലഭിക്കാതെയാണ് പ്രവേശിച്ചത്. ആ സമയത്ത് ഇതേ ട്രാക്കിൽ എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയതിനെത്തുടർന്ന് വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. തെറ്റായ സിഗ്നൽ ലഭിച്ചതാകാം ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തെറ്റായി നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ച ധൻബാദ് എക്‌സ്പ്രസ് പെട്ടെന്ന് പാളത്തിലേക്ക് മറിയുകയായിരുന്നു.
നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയതും അപകടസമയത്ത് ട്രെയിനിൽ മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്ററെയും പോയിന്റ്മാനേയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
















