പാലക്കാട്: 11,000 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് തിരക്കേറിയ റെയില്‍ ഇടനാഴികള്‍ നാലു ലൈനുകളാക്കി വികസിപ്പിക്കുന്നു.ഇതോടെ യാത്രക്കാരുടെയും ചരക്കുതീവണ്ടികളുടെയും തിരക്ക് കുറയ്‌ക്കാനാവും. നാലുവരിയായാല്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് പാതകളും ലഭ്യമാകും.
ഒന്നാംഘട്ടത്തില്‍ ദല്‍ഹി ഹൗറ, ഹൗറ ചെന്നൈ, ചെന്നൈ മുംബൈ, മുംബൈ ദല്‍ഹി, ദല്‍ഹി ചെന്നൈ, മുംബൈ ഹൗറ, ദല്‍ഹി ഗുവാഹത്തി എന്നിവയാണ് ഏഴ് പ്രധാന റെയില്‍ ഇടനാഴികള്‍. റെയില്‍ ഗതാഗതത്തിന്റെ ഏകദേശം 41 ശതമാനവും നടക്കുന്നത് ഈ ഏഴ് റെയില്‍ ഇടനാഴികളിലൂടെയാണ്. എന്നാല്‍ ഈ ഏഴ് ഇടനാഴികളിലെ റെയില്‍ പാതകള്‍ കണക്കുകൂട്ടിയാല്‍ വെറും 16 ശതമാനം മാത്രമാണ്.
നാലുവരിയായിക്കഴിഞ്ഞാല്‍ കൂടുതല്‍ യാത്രാ, ചരക്ക് ട്രെയിനുകള്‍ ഓടിക്കാൻ സാധിക്കും. പാതകളില്‍ ഒരു ട്രെയിൻ വൈകിയാല്‍ നിരവധി സർവിസുകളെ ബാധിക്കുന്ന സാഹചര്യം കുറയ്‌ക്കാനാകും. നാലു ലൈനുകളാക്കുന്നതോടൊപ്പം മറ്റ് ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് സിഗ്നലിങ്, ട്രെയിൻ സംരക്ഷണ സംവിധാനം, സ്റ്റേഷൻ യാർഡ് നവീകരണം, പാലങ്ങള്‍, ബൈപാസുകള്‍ എന്നീ അിസ്ഥാന സൗകര്യങ്ങളുടെ വികസനവും നടക്കും.
കല്‍ക്കരി, ഇരുമ്പയിര്, സിമന്റ്, ഭക്ഷ്യധാന്യങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ വലിയ തോതിലുള്ള നീക്കം ഈ പ്രധാന കോറിഡോറുകളിലൂടെയാണ് നടക്കുന്നത്. കൂടുതല്‍ പാതകള്‍ ലഭിക്കുന്നതോടെ ചരക്കുവണ്ടികള്‍ക്ക് കൂടുതല്‍ സമയസ്ലോട്ടുകള്‍ അനുവദിക്കാനാകും. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോറുകളുമായി പ്രധാന പാതകളെ കാര്യക്ഷമമായി ബന്ധിപ്പിക്കാനും ഇതുവഴി സാധിക്കും.
















