ആലപ്പുഴ: സിപിഎമ്മും ജി സുധാകരനും തമ്മിലുള്ള പോര് അവസാനിക്കുന്നില്ല. സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയെന്ന വെളിപ്പെടുത്തലുമായാണ് സുധാകരൻ ഇപ്പോൾ രംഗത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ദിവസം അമ്പലപ്പുഴയിൽ ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേഹം ആക്ഷേപമുയർത്തിയത്.
എച്ച് സലാമിന്റെയും പി പി ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ. അതേസമയം, തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു. ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങൾ കാണില്ലെന്നും അദ്ദേഹം വിമർശനരൂപേണ പറഞ്ഞു.
കോൺഗ്രസ് സർക്കാരിനെതിരെയും സുധാകരൻ നേരിയ വിമർശനമുയർത്തി. വിഡി സതീശൻ നല്ല മുഖ്യമന്ത്രിയാകുമെന്നും എന്നാൽ അദ്ദേഹത്തിനൊപ്പമുള്ള മന്ത്രിമാരുടെ കാര്യത്തിൽ ജാഗ്രത വേണമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. വീണാവിജയനുമായി ബന്ധപ്പെട്ട കേസിൽ കക്ഷിരാഷ്‌ട്രീയ ഭേദമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ ഡി റിപ്പോർട്ട്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നു. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്കറിയില്ല എന്നും സുധാകരൻ പറഞ്ഞു. രാഷ്‌ട്രീയക്കാർ സംശുദ്ധമായ പൊതുപ്രവർത്തനം ഉറപ്പുവരുത്തണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.
ജി സുധാകരനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മുന്‍ എംഎല്‍എ എച്ച് സലാം രംഗത്തുവന്നതിനു പിന്നാലെയാണ് സുധാകരൻ വീണ്ടും സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്.
















