ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമിച്ച ചൈനയ്‌ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ . അരുണാചൽ പ്രദേശിന്റെ 27 സ്ഥലങ്ങളുടെയും ഭൂമിശാസ്ത്രപരമായ സവിശേഷതകളുടെയും സ്റ്റാൻഡേർഡ് പേരുകൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ . കൃത്യമായി തിരിച്ചറിയൽ ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിനുമായി സർവേ ഓഫ് ഇന്ത്യ ഈ സ്ഥലങ്ങൾ ഭൂപടത്തിൽ ഔദ്യോഗികമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾ പൂർണ്ണമായും നിരർത്ഥകവും അസംബന്ധവുമാണെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കി. അരുണാചൽ പ്രദേശ് എല്ലായ്‌പ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇപ്പോഴും തുടരുന്നു, അചഞ്ചലമായ സത്യത്തെ മാറ്റാൻ ഇത്തരം ശ്രമങ്ങൾക്ക് കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി .
ഈ തന്ത്രപ്രധാന സ്ഥലങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള 27 സ്ഥലങ്ങളിൽ യഥാർത്ഥ നിയന്ത്രണ രേഖയ്‌ക്ക് (എൽഎസി) സമീപമുള്ള ലോംഗ് ജുവും ഉൾപ്പെടുന്നു. ഇതിനുപുറമെ, ശംഭു സരോവർ, ബാര കുണ്ടുൻ, ഛോട്ട കുണ്ടുൻ, ധൻബാരി, പ്രീത്നഗർ, തെരിത്നഗർ, രാംനഗർ-ജസ്വന്ത്ഗഡ്, സാഗർ, പത്മ, ജ്യോതിനഗർ, ബൈശാഖി ഗ്രാമം എന്നിവയും ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഷേർ-ഇ-ഥാപ്പ സ്മാരകം, ഛോട്ടാ റോപുക്, ബാരാ റോപുക്, ശിവാജി നഗർ, സൺപുര, കമലാങ് നഗർ, ബുദ്ധ ക്ഷേത്രം തുടങ്ങിയ പ്രധാന സ്ഥലങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.
















