ന്യൂദല്‍ഹി: തന്റെ ഭാര്യ ഗീതാഞ്ജലി ബി.ജെ.പിക്കെതിരെ കടുത്ത വിമർശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ഒരിയ്‌ക്കലും ഞങ്ങളെ ക്രൂരമായി ആക്രമിച്ചിട്ടില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് സൈബർ ഇടങ്ങള്‍ തങ്ങളെ ക്രൂരമായി വേട്ടയാടിയെന്നും വാങ്ചുക് കുറ്റപ്പെടുത്തി. നേതാക്കള്‍ ഇത്രയും ഇടുങ്ങിയ ചിന്താഗതിക്കാരാകരുതെന്നും അദ്ദേഹം രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു.
എന്റെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി സമ്മതിച്ചില്ല
ജന്തർ മന്ദിറില്‍ നടത്തിയ തന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി അതിന് തയ്യാറായിരുന്നില്ലെന്നും സോനം വാങ്ചുക്. തന്റെ 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കാൻ ഔദ്യോഗികമായി രാഹുല്‍ ഗാന്ധി എത്തുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും, എന്നാല്‍ അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നും വാങ്ചുക് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
തന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ രാഹുല്‍ ഗാന്ധിയെ ക്ഷണിക്കുന്നതിനായി ഭാര്യ ഗീതാഞ്ജലി കഠിനമായി ശ്രമിച്ചിരുന്നതായി വാങ്ചുക് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടല്ല ഉണ്ടായത്. ജന്തർ മന്ദിറിലെ സമരത്തില്‍ രാഷ്‌ട്രീയ നേതാക്കളുടെ പങ്കാളിത്തം വളരെ കുറവും വൈകിയുമായിരുന്നു. ഇതിലുണ്ടായ കടുത്ത നിരാശ മൂലമാണ് ഭാര്യ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് കോണ്‍ഗ്രസ് അനുകൂലികളില്‍ നിന്ന് തങ്ങള്‍ നേരിട്ടതെന്നും സോനം വാങ്ചുക് വ്യക്തമാക്കി.
















