Kerala

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാഞ്ഞങ്ങാട്: സ്ത്രീ ജനങ്ങള്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ ജില്ലയിലെ കെഎസ്ആര്‍ടിസി ബസുകള്‍ പൂര്‍ണമായും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ‘സൗജന്യം’എന്ന ആനുകൂല്യം ആളുകളെ ആകര്‍ഷിച്ചെങ്കിലും, അതോടൊപ്പം യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. 50 പേര്‍ക്ക് ഇരുന്ന് 13 പേര്‍ക്ക് നിന്നും യാത്ര പെര്‍മിറ്റുള്ള ബസില്‍ 100 മുതല്‍ 130 വരെ അധികം ആളുകളാണ് യാത്ര ചെയ്യുന്നത്. തിക്കും തിരക്കും കാരണം പല സ്‌റ്റോപ്പുകളിലും ബസുകള്‍ക്ക് നിര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബസിന്റെ സ്‌റ്റെപ്പുകളില്‍ തൂങ്ങിയാണ് യാത്ര ചെയ്യുന്നത്. അമിത തിരക്ക് കാരണം പലപ്പോഴും കണ്ടക്ടര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നു. ജില്ലയിലെ മിക്ക റൂട്ടുകളിലും ഓടുന്നത് കാലപ്പഴക്കം ചെന്ന ബസുകളാണ്. ഓവര്‍ലോഡും തേയ്‌മാനവും കാരണം ഏത് നിമിഷവും അപകടം സംഭവിക്കാവുന്ന സാഹചര്യമാണ്. ‘പിടിച്ചു നില്‍ക്കാന്‍ പോലും സ്ഥലമില്ല. വീണാല്‍ ആര്‍ക്കും രക്ഷയില്ല’ എന്നാണ് നിത്യ യാത്രക്കാര്‍ പറയുന്നത്. തിരക്ക് കാരണം ചില സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ പോകുന്നതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

സ്‌റ്റോപ്പില്‍ നിന്ന് കയറ്റിയില്ലെങ്കില്‍ പിറ്റേദിവസം അതേ ബസിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും നേരെ ചിലരില്‍ നിന്ന് ഭീഷണിയും അസഭ്യവര്‍ഷവും ഉണ്ടാകുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. കാസര്‍കോട് മംഗലാപുരം റൂട്ടുകളിലാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്.

സൗജന്യ യാത്ര എന്ന സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും, അതിന് ആനുപാതികമായി കൂടുതല്‍ ബസുകളും സര്‍വീസുകളും ഏര്‍പ്പെടുത്താത്തത് ആനുകൂല്യത്തെ ദുരിതമാക്കി മാറ്റുകയാണെന്നാണ് പൊതുവെയുള്ള പരാതി. അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുന്നേ ജില്ലയില്‍ അധിക സര്‍വീസുകള്‍ നടത്താനും,
ഓവര്‍ലോഡ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനും അധികൃതര്‍ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Recent Posts