ജമ്മു: മുതിർന്ന ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ ഊർജിത ശ്രമങ്ങളുമായി ജമ്മുകശ്മീർ പോലീസ്. കേന്ദ്രഭരണ പ്രദേശത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് പിന്നിലുള്ളയാളാണ് ഈ തീവ്രവാദിയെന്ന് പോലീസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനു പുറമെ ദക്ഷിണ കശ്മീരിലെ നിരവധി ജില്ലകളിലും ജമ്മു പ്രവിശ്യയുടെ ചില ഭാഗങ്ങളിലും ഭട്ടിന്റെ ഫോട്ടോ പതിച്ച ‘വാണ്ടഡ്’ പോസ്റ്ററുകൾ സുരക്ഷാ സേന സ്ഥാപിച്ചിട്ടുണ്ട്. ലഷ്കർ കമാൻഡറുടെ സ്ഥാനം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കാൻ പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി കർശനമായി രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
ഷോപ്പിയാൻ ഏറ്റുമുട്ടലിനുശേഷം കുപ്രസിദ്ധിയിലേക്ക് ഉയർന്ന ലഷ്‌കർ കമാൻഡറാണ് ഭട്ട്. ഈ ഏറ്റുമുട്ടലിലാണ് അയാളും ഉന്നത ലഷ്‌കർ കമാൻഡർ സാക്കിർ ഗനായിയും കുടുങ്ങിയത്. അഞ്ച് ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന സാക്കിറിനെ വധിച്ചിരുന്നു. എന്നിരുന്നാലും ഭട്ടിന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞു.
അതിനുശേഷം, അതിർത്തിക്കപ്പുറത്തുള്ള ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം തദ്ദേശീയരല്ലാത്തവരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നതിനായി ഭട്ട് തങ്ങളുടെ സ്ലീപ്പർ സെല്ലുകളെ വീണ്ടും സജീവമാക്കിയിട്ടുണ്ടെന്ന് ഏജൻസികൾ സംശയിക്കുന്നു.
കഴിഞ്ഞ മാസം അനന്ത്‌നാഗിൽ നടന്ന ഒരു ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട കേസിലെ പ്രധാന പ്രതിയാണ് ഭട്ട്. തുടർന്ന് കശ്മീരിലുടനീളം വലിയൊരു പോലീസ് നടപടി ആരംഭിച്ചു. കഴിഞ്ഞയാഴ്ച കുൽഗാമിൽ രണ്ട് കുടിയേറ്റക്കാരെ കൊലപ്പെടുത്തിയതിലും ഭട്ടിന്റെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.
















