കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ 600 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട സിബിഐ കേസില്‍, പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് മനപൂര്‍വം ചോര്‍ത്തി നല്‍കിയെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
കോര്‍പറേഷന്റെ മുന്‍ എംഡിയും രണ്ടാം പ്രതിയുമായ കെ.എ. രതീഷ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് പ്രധാന തസ്തികകളില്‍ തുടരുന്നതിനെതിരെ തിരുവനന്തപുരം സ്വദേശിയായ കെ.എം. ഷാജഹാന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ച്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും മുമ്പ് തന്നെ, കോര്‍പറേഷന്റെ മുന്‍ ചെയര്‍മാനും ഒന്നാം പ്രതിയുമായ ആര്‍. ചന്ദ്രശേഖരന്‍ ഈ ഉത്തരവിന്റെ പകര്‍പ്പ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവ് ചോര്‍ന്ന സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയ കോടതി, അഴിമതി തടയുന്നതിനായി പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് നിരീക്ഷിച്ചു.
അഴിമതിക്കേസില്‍ ക്രിമിനല്‍ നടപടികള്‍ നേരിട്ടിട്ടും, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി, റുട്രോണിക്സ് (കേരള സ്റ്റേറ്റ് റൂറല്‍ വിമന്‍സ് ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ലിമിറ്റഡ്) എംഡി, കേരള ഖാദി വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചീഫ് എക്സി. ഓഫീസര്‍ എന്നീ തസ്തികകളില്‍ രതീഷ് തുടരുന്നുവെന്ന് ഷാജഹാന്‍ വാദിച്ചു. വാദത്തിനിടെ, ആഗസ്ത് 3 ന് രതീഷ് ഈ മൂന്ന് തസ്തികകളില്‍ നിന്നും രാജിവെച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജൂലൈ 2 ന് പുറപ്പെടുവിക്കുകയും പിന്നീട് ജൂലൈ ആറിന് ഭേദഗതി വരുത്തുകയും ചെയ്ത പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതിയില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കോടതി ഹര്‍ജി സപ്തംബര്‍ രണ്ടിലേക്ക് മാറ്റി.
















