നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ നടപടി ഉറപ്പുനല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോ താല്‍ക്കാലികമായി നീക്കം ചെയ്ത് വിവാദം സൃഷ്ടിച്ച മെറ്റയുടെ സിഇഒ സുക്കര്‍ബര്‍ഗ് മാപ്പ് പറഞ്ഞെങ്കിലും അത് തീര്‍ത്തും അപര്യാപ്തമാണ്. കാരണം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണവുമായും മറ്റും ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി വന്‍തോതില്‍ പണം സ്വീകരിച്ചതിനാണ് മെറ്റ ഇപ്പോള്‍ മാപ്പുപറഞ്ഞിരിക്കുന്നത്. നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നു കമ്പനി സമ്മതിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കം, ഡീപ്ഫേക്ക് ഉള്ളടക്കം, പ്രവര്‍ത്തനപരമായ പിഴവുകള്‍ എന്നിവയാണ് സോഷ്യല്‍ മീഡിയ ഭീമനായ മെറ്റ സമ്മതിച്ചിരിക്കുന്നത്.
ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കിടെയാണ് മെറ്റയുടെ പ്രതിനിധികള്‍ മാപ്പ് പറഞ്ഞത്. ഭാരതത്തിന്റെ കാര്യത്തില്‍ ഉള്ളടക്കങ്ങളില്‍ മെറ്റ മനപ്പൂര്‍വ്വം കൈകടത്തുന്നു എന്നാണ് ഈ കമ്പനി തന്നെ ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഇത് വളരെ ഗുരുതര നിയമലംഘനമാണ്. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന ഇടനിലക്കാരന്‍ എന്ന നിലയില്‍ മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും, അതിനാല്‍ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളുടെ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നുവെന്നുമായിരുന്നു മെറ്റ കമ്പനി വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരുന്നത്.
ഭാരതത്തിന്റെ കാര്യം വരുമ്പോള്‍ ഇങ്ങനെയല്ല സംഭവിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഏത് ഉള്ളടക്കത്തിനാണ് കൂടുതല്‍ ദൃശ്യപ്രാപ്തി ലഭിക്കേണ്ടതെന്ന് മെറ്റ തന്നെ തീരുമാനിക്കുന്നുവെന്നും, അതിനായി പണം സ്വീകരിക്കുന്നുണ്ടെന്നും കമ്പനി സമ്മതിച്ചതോടെ, നിഷ്പക്ഷ ഇടനിലക്കാരനും പ്രസാധകനും തമ്മിലുള്ള അതിര്‍ത്തിവിഭജനം ഇല്ലാതാവുകയാണ്. ഇത് ധിക്കാരപരമായ കൈകടത്തല്‍ രീതിയാണ്.
പ്രധാനമന്ത്രി മോദിയുടെ ഒരു വീഡിയോ, ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവമാണ് ആദ്യം പൊതുജന ശ്രദ്ധയില്‍ വന്നത്. ഇതിനെ മെറ്റ പ്രവര്‍ത്തനപരമായ പിഴവായി വിശേഷിപ്പിക്കുകയും, വീഡിയോ പുനഃസ്ഥാപിച്ച് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്‌ക്കിടെ ഉള്ളടക്കത്തില്‍ കൈകടത്തുന്നത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുണ്ടായത്. സ്ഥാപിത താല്പര്യം മുന്‍നിര്‍ത്തിയുള്ള പ്രചാരണമാണ് മെറ്റ നടത്തുന്നതെന്ന് പൂര്‍ണ്ണമായും വ്യക്തമായിരിക്കുകയാണ്.
മെറ്റയുടെ കുറ്റസമ്മതം അല്‍ഗോരിതങ്ങളും പണമടച്ചുള്ള പ്രചാരണ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇത് വ്യാപകമായി അറിയപ്പെട്ടിരുന്ന കാര്യമായിരുന്നുവെങ്കിലും, കമ്പനി ഇതുവരെ പരസ്യമായി സമ്മതിച്ചിരുന്നില്ല.
ഉള്ളടക്കം തിരഞ്ഞെടുക്കപ്പെട്ട രീതിയില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്ന ഒരു പ്ലാറ്റ്ഫോം, കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് അവരുടെ ഫീഡുകളില്‍ ഏത് ഉള്ളടക്കങ്ങളാണ് കൂടുതല്‍ കാണാന്‍ സാധ്യതയുള്ളതെന്ന് തീരുമാനിക്കുന്നതിലൂടെ എഡിറ്റോറിയല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയാണ് മെറ്റ ചെയ്തിരിക്കുന്നത്. ഈ വ്യത്യാസമാണ് നിയമപരമായ ചര്‍ച്ചയുടെ കാതല്‍. ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മെറ്റയുടെ ഏറ്റവും വലിയ വിപണിയാണ് ഭാരതം. ദശലക്ഷക്കണക്കിന് ഭാരതീയരാണ് ദിവസേന ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ്പ് എന്നിവയെ വാര്‍ത്തകള്‍, രാഷ്‌ട്രീയ ചര്‍ച്ചകള്‍, വിനോദം, ബിസിനസ് ആശയവിനിമയം എന്നിവയ്‌ക്കായി ആശ്രയിക്കുന്നത്. ഇവരെ രാഷ്‌ട്രീയമായി സ്വാധീനിക്കാന്‍ മെറ്റ ശ്രമിച്ചുവെന്നാണ് വന്നിരിക്കുന്നത്.
കോക്രോച്ച് പാര്‍ട്ടിയുടെ ദല്‍ഹി പ്രതിഷേധങ്ങള്‍ ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രി മോദിയുടെ വീഡിയോ സന്ദേശം ഫേസ്ബുക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും താല്‍ക്കാലികമായി നീക്കം ചെയ്തതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മപരിശോധന നടത്തിവരികയാണ്. ഈ സംഭവം സാങ്കേതിക പിഴവാണെന്നു വിശേഷിപ്പിച്ച് മെറ്റ ക്ഷമാപണം നടത്തിയത് സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇതിനാലാണ് ഗ്ലോബല്‍ അഫയേഴ്‌സ് മേധാവി ജോയല്‍ കപ്ലാന്‍ ഉള്‍പ്പെടെയുള്ള മെറ്റയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ മന്ത്രാലയം ചര്‍ച്ചകള്‍ക്കായി വിളിച്ചുവരുത്തിയത്. ഭാരതത്തിന്റെ ഭരണസംവിധാനം അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട മെറ്റ ഇക്കാര്യത്തില്‍ നടപടികള്‍ നേരിടേണ്ടി വരും.
















