കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് പോലീസിനെതിരെ വീണ്ടും പരസ്യ വെല്ലുവിളിയുമായി പ്രതി അർജുൻ ആയങ്കി. ഊന്നുകൽ, കോതമംഗലം സി.ഐമാർക്കെതിരെ ഇൻസ്റ്റഗ്രാമിലൂടെയാണ് ആയങ്കി പുതിയ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ കീഴടങ്ങാമെന്ന് കരുതിയതാണെന്നും, എന്നാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാനാണ് നീക്കമെങ്കിൽ താൻ ജാമ്യം നേടിയ ശേഷം മാത്രമേ തിരിച്ചുവരൂ എന്നും അർജുൻ ആയങ്കി കുറിച്ചു. ഒളിവിലുള്ള തന്നെ പിടികൂടാൻ പറ്റുമെങ്കിൽ പിടിച്ചോളാനും, തനിക്കെതിരെ കള്ളക്കേസെടുത്ത കോതമംഗലം സി.ഐക്ക് തിരിച്ചടി നൽകുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ആയങ്കിയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ മേയ് 3-ന് കോതമംഗലത്തെ ഒരു റിസോർട്ടിൽ വെച്ച് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനിടെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയും സംഘവും പോലീസിന്റെ പിടിയിലാകുന്നത്. ഇതിന് പിന്നാലെയാണ് കോതമംഗലം സി.ഐക്കെതിരെ അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ അധിക്ഷേപവും വധഭീഷണിയും ഉയർത്തിയത്. സമാധാനപരമായി പെൻഷൻ വാങ്ങി ജീവിക്കാൻ അനുവദിക്കില്ലെന്നും ‘A1 Crime Number 665/2026’ എന്ന കുറിപ്പോടെയും പോസ്റ്റിട്ടതോടെ സംഭവം വിവാദമാവുകയും പോലീസ് പുതിയ കേസെടുക്കുകയുമായിരുന്നു.
സി.ഐക്കെതിരായ ഭീഷണിയുടെ പശ്ചാത്തലത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് നേരത്തെ കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
















