Kerala

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് ചീഫ് ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് പിഎസ്‌സിക്ക് ബോധ്യമായി. ഇതോടെ ഉത്തരപേപ്പര്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ പിഎസ്‌സി നീക്കം തുടങ്ങി. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരപേപ്പറില്‍ മുല്യനിര്‍ണയം നടത്താത്ത പത്ത് ചോദ്യങ്ങളാണ് വീണ്ടും പരിശോധിക്കുന്നത്. ഇതിലേക്കായി ചോദ്യം തയ്യാറാക്കിയ അദ്ധ്യാപകരെ പിഎസ്‌സി ഓഫീസില്‍ വിളിച്ചുവരുത്തും. പരീക്ഷാ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനിടെയാണ് വീണ്ടും മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയ സമയത്ത് ഉണ്ടായ സാങ്കേതിക പിഴവെന്ന് വരുത്തിത്തീര്‍ത്ത് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് പിഎസ്‌സിയുടെ നീക്കം. പിഎസ്‌സി ചെയര്‍മാനും സെക്രട്ടറിയും നിയമനടപടി നേരിടേണ്ടി വരുമെന്നായതോടെയാണ് മനംമാറ്റം.

അഞ്ചാം റാങ്കുകാരനായ ആലപ്പുഴ സ്വദേശി വി.എസ്. ജയലാല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ മൂന്നാഴ്ചക്കുള്ളില്‍ വീണ്ടും മൂല്യനിര്‍ണയം നടത്താന്‍ ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. എന്നാല്‍ പിഎസ്‌സി തയ്യാറായില്ല. വിവരാവകാശം ചോദിച്ചിട്ടും പിഎസ്‌സി മറുപടി നല്‍കിയില്ല. ഇതോടെ വിവരാവകാശ കമ്മീഷണറും പിഎസ്‌സിക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതോടെ റാങ്ക് ലിസ്റ്റില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. നിയമനം ലഭിച്ചവരുടെ പട്ടികയിലും വ്യത്യാസം ഉണ്ടാകും. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ പത്ത് ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്ന് പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് കണ്ടെത്തി ക്രൈംബ്രാഞ്ചി
നണ്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ക്രമക്കേട് കണ്ടെത്തി. നിയമനം ലഭിച്ച ഇടത് നേതാവ് അരുണ്‍ ജെ. പ്രതാപിന് ഒന്നാം റാങ്ക് ലഭിക്കാനാണ് ഇത്തരത്തില്‍ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം.

Recent Posts