ബങ്കിപൂര്‍: ബീഹാറിലെ ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ 19324 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടത് ബിജെപിയല്ല, ലാലുപ്രസാദ്-തേജസ്വി യാദവ് പാര്‍ട്ടിയായ ആര്‍ജെഡിയാണെന്ന് വിലയിരുത്തല്‍. കഴിഞ്ഞ 30 വര്‍ഷമായി ബിജെപിയുടെ കോട്ട മറിച്ചിട്ടു എന്നാണ് പ്രചാരമെങ്കിലും ഈ തോല്‍വിയില്‍ കൂടുതല്‍ വോട്ടുകള്‍ നഷ്ടപ്പെട്ടത് ബിജെപിയ്‌ക്കല്ല, ആര്‍ജെഡിയ്‌ക്കാണ്.
ആര്‍ജെഡി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രേഖ കുമാരിക്ക് കിട്ടിയത് വെറും 14,273 വോട്ടുകള്‍ മാത്രമാണ്. 2025ല്‍ നടന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും സഖ്യമായിരുന്നു. അന്ന് ബങ്കിപൂരില്‍ മത്സരിച്ച ആര്‍ജെഡി സ്ഥാനാര‍്ത്ഥി രേഖ കുമാര്‍ ഗുപ്തയ്‌ക്ക് ലഭിച്ചത് 46.363 വോട്ടുകളാണ്. ഇതിന് തൊട്ടുമുന്‍പ് 2020ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര‍്ത്ഥിയായ ലവ് സിന്‍ഹയ്‌ക്ക് 44,032 വോട്ടുകള്‍ ലഭിച്ചിരുന്നു.
ഇവിടെ ആര്‍ജെഡിയുടെ വോട്ട് അടിത്തറ ഇത്തവണ പാടെ തകര്‍ന്നുവീണു എന്നാണ് പറയേണ്ടത്. ഈ മത്സരത്തില്‍ സാധാരണ രണ്ടാം സ്ഥാനത്ത് വരാറുള്ള ആര്‍ജെഡി വോട്ടിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലായി എന്ന് മാത്രമല്ല, വളരെ പിന്നില്‍ മൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. എങ്ങിനെ പ്രതിപക്ഷ വോട്ടുകള്‍ ഒന്നടങ്കം പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് പോയി? എന്തുകൊണ്ട് ആര്‍ജെഡിക്ക് കിട്ടേണ്ട പരമ്പരാഗത വോട്ടുകള്‍ കിട്ടിയില്ല? ബിജെപിയുടെ വോട്ടുകളേക്കാള്‍, പ്രശാന്ത് കിഷോര്‍ കൂടുതല്‍ പോക്കറ്റിലാക്കിയത് ആര്‍ജെഡിയുടെ വോട്ടുകളാണ്.
“പ്രശാന്ത് കിഷോറിന്റെ വിജയത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടത് ആര്‍ജെഡിയാണ് എന്ന് പറയേണ്ടിവരും. ആര്‍ജെഡിയുടെ പരമ്പരാഗത മുസ്ലിം-യാദവ് വോട്ടുകളാണ് പ്രശാന്ത് കിഷോറിലേക്ക് പോയത്”- വോട്ട് വൈബ് എന്ന കമ്പനിയുടെ സ്ഥാപകനും രാഷ്‌ട്രീയ വിശകലനം നടത്തുന്ന ആളുമായ അമിതാബ് തിവാരി പറയുന്നു. പ്രധാന പ്രതിപക്ഷം എന്ന ആര്‍ജെഡിയുടെ സ്ഥാനം വൈകാതെ പ്രശാന്ത് കിഷോര്‍ കൈപ്പിടിയിലൊതുക്കുമോ എന്നാണ് കണ്ടറിയേണ്ടത്. താന്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയും ഇതിനൊപ്പം കൂട്ടിച്ചേര‍്ത്തു വായിക്കണം. അതായത് ബീഹാറില്‍ ആര്‍ജെഡിയുടെ സ്ഥാനത്ത് വളരാന്‍ കഴിയും എന്നതിന്റെ സൂചനയാണ് പ്രശാന്ത് കിഷോര്‍ നല‍്കുന്നത്.
ബിജെപിയുടെ ദേശീയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നിതിന്‍ നബീന്‍ നാല് തവണ ജയിച്ചുകയറിയ മണ്ഡലമാണ് ബങ്കിപൂര്‍. ശരിക്കും പറഞ്ഞാല്‍ നബീന്‍ കുടുംബത്തിന്റെ മണ്ഡലമാണിത്. 20 വര്‍ഷം ഇവിടെ നിതിന്‍ നബീനാണ് ഭരിച്ചതെങ്കില്‍ 15 വര്‍ഷം നിതിന്‍ നബീന്റെ അച്ഛനാണ് ഭരിച്ചത്. ഇവിടെ നിതിന്‍ നബീന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ബീഹാറില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി തന്നെയാണ് ബിജെപി.
ആകെ നാല് ലക്ഷം വോട്ടര്‍മാരുള്ള ബങ്കിപൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആകെ പോള്‍ ചെയ്തത് 34.24 ശതമാനം വോട്ടുകള്‍ മാത്രമാണ്. സാധാരണ 40 ശതമാനത്തോളം പോളിംഗ് നടക്കുന്ന മണ്ഡലമാണ്. ഇതിനര്‍ത്ഥം വാശിയില്ലാത്ത തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത് എന്നാണ്. 234 അംഗങ്ങളുള്ള നിയമസഭയില്‍ ഒരു സീറ്റ് മാത്രമേ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്കുള്ളൂ. ബിജെപിയ്‌ക്ക് 88 സീറ്റുകളും ബിജെപി ഉള്‍പ്പെട്ട ഭരണമുന്നണിയായ എന്‍ഡിഎയ്‌ക്ക് 201 സീറ്റുകളും ഉണ്ട്. അതുകൊണ്ട് ബിജെപി പേടിക്കേണ്ട കാര്യമില്ല. ആര്‍ജെഡിക്ക് ആകെ 25 സീറ്റുകളും കോണ്‍ഗ്രസിന് ആറ് സീറ്റുകളും മാത്രമേയുള്ളൂ. ഇപ്പോള്‍ ഒരു സീറ്റേ ഉള്ളൂവെങ്കില്‍ പ്രതിപക്ഷ വോട്ടുകള്‍ കാര്യമായി പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയിലേക്ക് പോയിട്ടുണ്ട് എന്നതാണ് സത്യം. അതായത് ഭാവിയില്‍ ആര്‍ജെഡിക്ക് ഇപ്പോഴുള്ള പ്രധാനപ്രതിപക്ഷ പാര്ട്ടി എന്ന സ്ഥാനം പ്രശാന്ത് കിഷോര്‍ കയ്യടക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
















