
ന്യൂദല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഘടനയിലോ ഡിസൈനിലോ മാറ്റങ്ങൾ വരുത്താനുള്ള നിയമങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മോട്ടോർ വാഹന നിയമപ്രകാരം ഇത്തരം വിഷയങ്ങളിൽ പ്രത്യേക ചട്ടങ്ങൾ രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരല്ലെന്നും മന്ത്രി പറഞ്ഞു.
രാജ്യസഭയിൽ ഡോ. വി ശിവദാസൻ എം പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾക്ക് വിധേയമായി മാത്രമേ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താവൂ. സംസ്ഥാന സർക്കാരുകൾ സാക്ഷ്യപ്പെടുത്തിയതും അംഗീകാരമുള്ളതുമായ വർക്ക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ എന്നിവ മുഖേന മാത്രമേ നിർദ്ദിഷ്ട മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ളൂ.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ മാത്രമാണ് സംസ്ഥാനങ്ങൾക്ക് നിലവിൽ അധികാരമുള്ളതെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷയെ മുൻനിർത്തി സംസ്ഥാന സർക്കാരുകൾക്ക് വാഹനങ്ങളുടെ പരമാവധി വേഗത നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കാം. ഇതൊഴിച്ചു നിർത്തിയാൽ, കമ്പനി നിർമിച്ച് നിരത്തിലിറക്കുന്ന വാഹനങ്ങളിൽ ഒരു തരത്തിലുള്ള രൂപമാറ്റങ്ങൾക്കും അനുമതി നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ വരുന്ന കാര്യമല്ല.
1988ലെ മോട്ടോർ വാഹന നിയമപ്രകാരം വാഹന നിർമാതാക്കൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ള അടിസ്ഥാന വിവരങ്ങളിൽ ഒരു തരത്തിലുള്ള മാറ്റങ്ങളും വരുത്താൻ പാടില്ലെന്ന് കർശനമായ ചട്ടമുണ്ട്. ഓരോ വാഹനവും പുറത്തിറങ്ങുന്ന സമയത്ത് അതിന്റെ രൂപവും മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും സർട്ടിഫിക്കറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിൽ ഇഷ്ടാനുസരണം മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്കോ വാഹന നിർമാതാക്കൾക്ക് തന്നെയോ അധികാരമില്ല. ഇനി എന്തെങ്കിലും അനിവാര്യമായ മാറ്റങ്ങൾ വാഹനത്തിൽ വരുത്തണമെങ്കിൽ തന്നെ അതിന് കർശനമായ കേന്ദ്ര ചട്ടങ്ങളുണ്ട്. നിയമപരമായ വലിയ നൂലാമാലകൾ കടന്ന് ആ മാറ്റങ്ങൾ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ കൂടി തിരുത്തി രേഖപ്പെടുത്തേണ്ടതുണ്ട്.
കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു വാഹന മോഡിഫിക്കേഷന്‍ നിയമങ്ങളില്‍ ഇളവുകള്‍ വരുത്തുമെന്നത്. അധികാരത്തിലെത്തിയ ശേഷം അപകടകരമല്ലാത്ത രീതിയിലുള്ള സുരക്ഷിതമായ മോഡിഫിക്കേഷനുകള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിക്കുകയും, ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ചില ഇളവുകള്‍ അനുവദിച്ച് പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ കടുത്ത നിലപാടോടെ, സംസ്ഥാന സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.