
രാമായണത്തില്‍ കിഷ്‌കിന്ധാ കാണ്ഡത്തിലാണ് ഹനുമാന്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീടങ്ങോട്ട് ഹനുമാന്‍ രാമകഥയില്‍ നിറഞ്ഞുനില്‍ക്കുന്നു. ശിവപുരാണം, ശതരുദ്രസംഹിത, ഭവിഷ്യത്പുരാണം, കമ്പ രാമായണം എന്നിവയിലെല്ലാം ഹനുമാന്റെ ജനനത്തെപറ്റി വ്യത്യസ്തകഥകള്‍ ഉണ്ടെങ്കിലും അവയെല്ലാം ഹനുമാന്‍ ശിവപുത്രനണെന്നത് ഉറപ്പിക്കുന്നു. ആനന്ദരാമായണത്തില്‍ മാത്രമാണ് അല്പം വ്യത്യാസം ഉള്ളത്. ദശരഥന്‍ നടത്തിയ പുത്രകാമേഷ്ടിയില്‍ നിന്ന് ലഭിച്ച പായസത്തില്‍ അല്പം താഴെ വീണത് കൊത്തിപ്പറന്ന പരുന്തിന്റെ കൊക്കില്‍ നിന്ന് അഞ്ജനയുടെ കൈകളില്‍ വീഴുകയും അത് ഹനുമാന്റെ ജനനത്തിന് കാരണമാവുകയും ചെയ്തു എന്നാണ് ആനന്ദരാമായണ കഥ.
അഞ്ജന ശിവഭക്തയായിരുന്നു. പൂര്‍വ്വജന്മത്തില്‍ ബൃഹസ്പതിയുടെ ദാസിയായ പുഞ്ചികസ്തല ആയിരുന്നു അവര്‍. ഒരിക്കല്‍ നിലവിട്ട് ബൃഹസ്പതിയെ ആശ്ലേഷിച്ചതിനാല്‍ ശാപഗ്രസ്തയായി വാനരനാരിയായി അഞ്ജന ജനിച്ചു. ഹനുമാന്‍ മകനായി പിറന്നതോടെ ശാപമുക്തയായി കുഞ്ഞിനെ ഉപേക്ഷിച്ച് പുഞ്ചികസ്തല തിരിച്ചുപോയി. പോകുന്ന സമയത്ത് തന്റെ ജീവിതവൃത്തിക്ക് വഴി എന്തെന്ന് ചോദിച്ച ഹനുമാന് ഉദയസൂര്യനെ കാണിച്ചുകൊടുത്ത്, അതുപോലെ പഴുത്തുനില്‍ക്കുന്ന ഫലങ്ങള്‍ ആഹാരമാക്കാന്‍ അഞ്ജന പറഞ്ഞു. തുടുത്ത സൂര്യബിംബം പഴമാണെന്ന് കരുതി ബാലഹനുമാന്‍ ഒറ്റച്ചാട്ടത്തിനു സൂര്യബിംബത്തെ സമീപിച്ചു. വഴിയില്‍ കണ്ട ഐരാവതത്തെ വിഴുങ്ങാന്‍ ഒരുങ്ങിയ ഹനുമാനു നേരേ ഇന്ദ്രന്‍ വജ്രായുധം പ്രയോഗിച്ചു. അതു താടിയെല്ലില്‍ കൊണ്ട് ഹനുമാന്‍ ബോധരഹിതനായി. ഇതുകണ്ട് വായുദേവന്‍ കുഞ്ഞിനെയും എടുത്തു പാതാളത്തില്‍ ഒളിച്ചു. അതോടെ ചരാചരങ്ങളെല്ലാം സ്തംഭിച്ചു. ഉടന്‍ ദേവന്മാര്‍ പാതാളത്തിലെത്തി വായുവിനെ സാന്ത്വനിപ്പിച്ചു. കുഞ്ഞുഹനുമാനെ അഭിനന്ദിച്ചു. വജ്രായുധം തട്ടി താടി മുറിഞ്ഞതിനാല്‍ ഹനുമാന്‍ എന്ന് ദേവകള്‍ കുഞ്ഞിനു പേരിട്ടു, പല വരങ്ങളും നല്‍കി.
ശിവശക്തിയാല്‍ ഹനുമാന്‍ ഉടന്‍ കൗമാരക്കാരനായി. സൂര്യനെ ഗുരുവായി മനസ്സാവരിച്ചു വേദശാസ്ത്രാദികള്‍ സ്വായത്തമാക്കി. സൂര്യന്‍ മുന്നോട്ടു ഗമിക്കുന്നതിനനുസരിച്ച് പിന്നാക്കം നടന്നാണ് ഹനുമാന്‍ ഗുരുമുഖത്തുനിന്നു വിദ്യയഭ്യസിച്ചത്. ഗുരുദക്ഷിണ സ്വീകരിക്കാന്‍ ഹനുമാന്‍ നിര്‍ബന്ധിച്ചപ്പോള്‍, തന്റെ മകനായ സുഗ്രീവന്റെ മന്ത്രിയും സന്തതസഹചാരിയും സഹായിയും ആകണമെന്നു സൂര്യന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് സുഗ്രീവന്റെ മന്ത്രിയായ ഹനുമാനെ കിഷ്‌കിന്ധാകാണ്ഡത്തിന്റെ ആരംഭത്തില്‍ നാം കാണുന്നത്.
രാവണന്‍ സീതയെ അപഹരിച്ച ശേഷം ശ്രീരാമനെ കണ്ടുമുട്ടിയ നിമിഷം മുതല്‍ ശ്രീരാമന്‍ സരയുവില്‍ ജലസമാധി ആകുംവരെ രാമകഥയുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്
പിന്നീടുള്ള ഹനുമാന്റെ ചരിത്രം. ”ശരീരം കൊണ്ട് ഞാന്‍ ദാസനും ജീവബോധം കൊണ്ട് അങ്ങയുടെ തന്നെ അംശവും ആത്മബോധം കൊണ്ട് അങ്ങയില്‍ നിന്ന് അഭിന്നനുമാണ് ഞാന്‍” എന്നാണ് ഹനുമാന്‍ ശ്രീരാമനോട് പറയുന്നത്.
ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുന്ന യഥാര്‍ത്ഥ കര്‍മ്മയോഗി ആയിരുന്നു ഹനുമാന്‍. സീതാന്വേഷണവും ലങ്കാദഹനവും സഞ്ജീവനി കൊണ്ടുവരലും എല്ലാം ഉദാഹരണങ്ങള്‍.
ഉയര്‍ന്ന ലക്ഷ്യബോധവും അത് നേടിയെടുക്കാനുള്ള ചങ്കൂറ്റവും ഹനുമാന് ഉണ്ടായിരുന്നു. ഓരോരുത്തരിലും അന്തര്‍ലീനമായ കഴിവുകളെ ഉദ്ദീപിപ്പിക്കാന്‍ പറ്റിയ നിസ്വാര്‍ത്ഥനായ സുഹൃത്തുക്കളുടെ സാമിപ്യം ഉണ്ടായാല്‍ ആര്‍ക്കും അലഭ്യകാര്യസാധ്യത്തിന് ഊര്‍ജ്ജംകൈവരും എന്നോര്‍മിപ്പിക്കും വിധമാണ് ജാംബവാന്റെ പ്രവൃത്തി. (തൃണബിന്ദു മഹര്‍ഷിയുടെ ശാപം നിമിത്തം ദിവ്യശക്തികള്‍ നഷ്ടപ്പെട്ട ഹനുമാന്, സ്വശക്തികള്‍ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അവ തിരികെ ലഭിക്കുമെന്നായിരുന്നു ശാപമോക്ഷം). സമുദ്രോല്ലംഘനത്തിന് മടിച്ച് മഹേന്ദ്രഗിരിയില്‍ നിന്ന ഹനുമാനെ അദ്ദേഹത്തിന്റെ കഴിവുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ജാംബവാന്‍ ആണ്. അതോടെ വര്‍ദ്ധിതവീര്യനായി മഹേന്ദ്രഗിരിയില്‍ നിന്ന് ഹനുമാന്‍ ലങ്കയിലേക്കു ചാടുകയായിരുന്നു.
കദളീവനം കാത്ത് അവിടെ ജീവിച്ച ഹനുമാനുമായി നടന്ന യുദ്ധത്തില്‍ ഭീമന്‍ പരാജയപ്പെട്ടതു വേറൊരു കഥ. കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനന്റെ കൊടിയടയാളവും ഹനുമാന്‍ ആയിരുന്നു. ഹനുമാന്‍ വായു തത്ത്വത്തിന്റെ പ്രതീകമാണ്. തമിഴ്‌നാട്ടില്‍ രാമേശ്വരത്തും കേരളത്തില്‍ പത്തനംതിട്ട ജില്ലയിലെ ചെങ്ങറ ക്ഷേത്രത്തിലും പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയുണ്ട്.. പഞ്ചമുഖ ഹനുമാന്‍ രുദ്രാംശം തന്നെയാണ്. ഹനുമാന്‍, ആദിവരാഹം, ഹയഗ്രീവന്‍, ഗരുഡന്‍, നരസിംഹം എന്നിവയാണ് അഞ്ചു മുഖങ്ങള്‍. അനവധി ഗുണങ്ങളുടെ വിളനിലമായ ഹനുമാനെ ലക്ഷ്യസാധ്യത്തിലും ശ്രദ്ധാഭക്തിയിലും അചഞ്ചലസ്ഥൈര്യത്തിലും പുതുതലമുറ മാതൃകയാക്കേണ്ടതുണ്ട്.