കര്‍ക്കടകത്തില്‍ മനസ്സിനുള്ള ഔഷധസേവയാണ് മലയാളികള്‍ക്ക് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണ പാരായണം. ഭക്തി ആകുന്ന ഔഷധം ചാലിച്ചാണ് അനേകം സ്തുതികളിലൂടെ തുഞ്ചത്തെഴുത്തച്ഛന്‍ മനസ്സിനെ പവിത്രമാക്കുന്നത്. ബ്രഹ്‌മാവ് മുതല്‍ എല്ലാ ശ്രേഷ്ഠഭക്തന്മാരും ഭഗവല്‍ പാദപങ്കജങ്ങളില്‍ ഭക്തി സംഭവിക്കണം എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഭഗവല്‍ ഭക്തഭൃത്യഭൃത്യനില്‍ ഒരുവനായി അല്പജ്ഞനായ എന്നെയും കരുതണേ എന്നാണ് നാരദമുനിയുടെ പ്രാര്‍ത്ഥന. അഹല്യയും സ്വയംപ്രഭയും സ്തുതിക്കുന്നു, എവിടെ വസിച്ചാലും പൊല്‍തളിരടികളില്‍ ഇളക്കം വരാത്ത ഭക്തി ഉണ്ടാകണേ എന്ന്. ‘സദാകാലം മാനസേ ഭവദ്രൂപം തോന്നേണം ദയാംബുധേ’ എന്ന ഭക്തി തുളുമ്പുന്ന അഗസ്ത്യമഹര്‍ഷിയുടെ വാക്കുകള്‍.
കാവ്യമധുരിമയിലൂടെ വേദാന്ത പുരാണങ്ങളെ ഉദ്ധരിച്ചുകൊണ്ട് ശ്രീരാമചന്ദ്രനെ വീണ്ടും വീണ്ടും നമസ്‌കരിക്കുന്ന ഭക്തിസാന്ദ്രമായ ജടായുസ്തുതി. ശ്രീരാമദര്‍ശനം കിട്ടിയപ്പോള്‍ താനിതിന് അധികാരിണിയല്ലല്ലൊ എന്ന് ഗദ്ഗദപ്പെടുകയാണ് നിഷ്‌കളങ്കഭക്തയായ കാട്ടാളസ്ത്രീ ശബരി. തീര്‍ത്ഥസ്‌നാനം, തപസ്സ്, ദാനം, വേദാധ്യായനം, ക്ഷേത്രോപവാസം, യാഗം, പൂജ എന്നിവ കൊണ്ടൊന്നുമല്ല ഈശ്വരദര്‍ശനം കിട്ടുന്നത് എന്ന് അപ്പോള്‍ ശ്രീരാമചന്ദ്രപ്രഭു അവളോട് അരുളുന്നു. ശബരിയുടെ ഭക്തികൊണ്ടു മാത്രമാണ് തന്നെ കണ്ടു കിട്ടിയത് എന്നും അവള്‍ക്ക് മുക്തി അടുത്തു എന്നും അറിയിച്ചു. എങ്കിലും ശ്രീരാമചന്ദ്രന്‍ ശബരിയെ മുന്‍നിര്‍ത്തി മുക്തിക്കായി സജ്ജനസംഗം, ശ്രീരാമകഥാലാപം, ശ്രീരാമ ഗുണഗണങ്ങളെ കീര്‍ത്തിക്കല്‍, ശ്രീരാമ വചനങ്ങള്‍ വ്യാഖ്യാനിക്കല്‍, അംശാവതാരങ്ങളായ ആചാര്യന്മാരെ ഉപാസിക്കല്‍, പുണ്യശീലത്വവും യമനിയമാദികളോടു കൂടി ശ്രീരാമനെ പൂജിക്കല്‍, ശ്രീരാമമന്ത്രോപാസന, സര്‍വത്തിലും ശ്രീരാമഭാവം കാണല്‍ ലൗകിക വിഷയങ്ങളില്‍ വിരക്തി എന്നിങ്ങനെ ഒമ്പതു ഭക്തിഭാവങ്ങള്‍ ലോകര്‍ക്കായി അരുളി. സദാ രാമമന്ത്രം ജപിച്ചു കൊള്ളുക എന്ന് ശ്രീ പരമേശ്വരന്‍ ശ്രീപാര്‍വതീദേവിയോട് പറഞ്ഞുകൊണ്ടാണ് ശബരീചരിതം അവസാനിപ്പിക്കുന്നത്. അതു കേട്ട് പാര്‍വതീദേവി ഭക്തിപരവശയായി ‘ശ്രീരാമങ്കല്‍ ചിത്തവുമുറപ്പിച്ചു ലയിച്ചു.’
ശ്രീപാര്‍വതിയെ ലയിപ്പിച്ച രാമകഥാമൃതം തുടരുമ്പോള്‍ വീണ്ടും ഹൃദയത്തെ രമിപ്പിച്ച്, ആത്മാവിന് ആനന്ദം പകര്‍ന്നുകൊണ്ട് എത്ര സന്ദര്‍ഭങ്ങളിലൂടെ, എത്രയെത്ര സ്തുതികളിലൂടെ എഴുത്തച്ഛന്റെ നാരായം നമ്മെ നയിക്കുന്നു!
ഭക്തപ്രിയനായ ശ്രീരാമനെ ശരണം പ്രാപിച്ച വിഭീഷണന്റെ ബൃഹത്തായ സ്തുതിയില്‍ ശ്രീരാമ പാദപങ്കജങ്ങളില്‍ ഇളക്കം വരാത്ത ഭക്തി ഭവിക്കണം എന്നു മാത്രമായിരുന്നു
പ്രാര്‍ത്ഥന. ദാസ്യഭക്തിയുടെ മകുടോദാഹാരണമായ ആഞ്ജനേയന് ഭൂമിയിലുള്ളടത്തോളം കാലം ശ്രീരാമനാമജപസ്മരണശ്രവണങ്ങള്‍ മാത്രമേ വേണ്ടു.
രാമായണത്തിലെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ, രാവണന്‍ ഉള്‍പ്പെടെയുള്ള അസുരന്മാര്‍ പോലും, വിവിധ ഭാവങ്ങളില്‍ ഉള്ളില്‍ രാമഭക്തി പുലര്‍ത്തുന്നവരാണ്. ഇങ്ങനെയുള്ള ഈ ഭക്തിസമുദ്രത്തില്‍ ശ്രീരാമനാമസങ്കീര്‍ത്തന ഘോഷയാത്രയിലൂടെ സഞ്ചരിപ്പിച്ച് രുദ്രാണിയെപ്പോലെ മനം ശ്രീരാമഭക്തിയില്‍ ലയിപ്പിച്ച് ആത്മാനന്ദത്തിലേക്ക് ഉയര്‍ത്തുന്ന സിദ്ധൗഷധം അല്ലേ അദ്ധ്യാത്മരാമായണം.
















