ന്യൂദല്‍ഹി: കോക്രോച്ച് സമരത്തിലുള്‍പ്പെടെ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). കഴിഞ്ഞദിവസം അറസ്റ്റിലായ ഹമീമിനെയും അയാളുടെ കാമുകി അര്‍പിതയെയും എന്‍ഐഎ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. അതേസമയം ഹമീമിന്റെ സഹായി ആദിത്യ സിങ്ങിനെക്കൂടി ഹൗറയില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയതു. ഹമീമിന് പ്രാദേശിക തലത്തിലുള്ള സഹായങ്ങളും വിവരങ്ങളും കൈമാറിയിരുന്നത് കോളജ് വിദ്യാര്‍ത്ഥിയായ ആദിത്യ സിങ്ങാണെന്നാണ് വിവരം.
ഹമീം, അര്‍പിത എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ പാകിസ്ഥാനിലെ നിരവധി തീവ്രവാദികളുമായി പതിവായി ബന്ധപ്പെട്ടിരുന്നതിന്റെ വിവരമുണ്ട്. ഹമീമും സംഘവും ക്രിപ്റ്റോകറന്‍സി ഉള്‍പ്പെടുന്ന സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും കണ്ടെത്തി. എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് പ്ലാറ്റ്ഫോമുകള്‍ വഴി പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാരുമായി ബന്ധം പുലര്‍ത്തിയതിന്റെ കൂടുതല്‍ വിവിരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചായിരുന്നു ‘റാണ’, ‘സി9 ഉസൈര്‍’, ‘ആബിദ് ജുട്ട്’ തുടങ്ങിയ പേരുകളിലുള്ള പാകിസ്ഥാന്‍ ബന്ധമുള്ള വിദേശ ഹാന്‍ഡ്ലര്‍മാരുമായി വിവരങ്ങള്‍ കൈമാറിയിരുന്നത്. ‘റാണ’, ‘സി9 ഉസൈര്‍’ എന്നിവര്‍ പാകിസ്ഥാന്‍ കോഡായ +92ല്‍ തുടങ്ങുന്ന നമ്പറുകളാണ് ഉപയോഗിച്ചിരുന്നത്.
ആബിദ് ജുട്ട് എന്ന പേരുള്ള അമേരിക്കന്‍ കോഡായ +1ല്‍ തുടങ്ങുന്ന നമ്പരാണ് ഉപയോഗിച്ചത് പിന്നീട് ഇവര്‍ സര്‍ക്കാര്‍ നിരോധിച്ച എലമെന്റ് എക്സ് എന്ന എന്‍ക്രിപ്റ്റഡ് പ്ലാറ്റ്ഫോം വഴിയാക്കി വിവരങ്ങള്‍ കൈമാറല്‍. പിന്നീട് മറ്റൊരു എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത മെസേജിങ് ആപ്പായ ‘സെഷന്‍’ ഉപയോഗിച്ചു. ഇതിലൂടെ ‘എല്‍എംഎന്‍ 10’, ‘ഹൗ ഈസ് ദ ജോഷ്’ തുടങ്ങിയ രഹസ്യ കോഡുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാനിലെ തീവ്രവാദ റിക്രൂട്ടിങ് സംഘമായ ഷെഹ്സാദ് ഭട്ടി ഗാങും ജയ്ഷേ മുഹമ്മദ് ഭീകരരുമായും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായും ബന്ധപ്പെട്ടിരുന്നത്.
രാജ്യത്ത് തീവ്രവാദികളുടെ ശൃംഖല നിര്‍മ്മിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇതിനായി തീവ്രവാദകേസുകളുമായി ബന്ധപ്പെട്ടവര്‍ക്ക് സഹായം നല്‍കിയവര്‍, സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി ഹമീമും കൂട്ടാളികളും ബന്ധപ്പെട്ടിരുന്നു.
യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുക, ആയുധങ്ങള്‍ സംഘടിപ്പിക്കുക, രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നുവെന്നും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഭാരതത്തിലേക്ക് ആയുധങ്ങള്‍ കടത്തുന്നതിന് പാകിസ്ഥാന്‍ തീവ്രവാദികള്‍ ഉപയോഗിക്കുന്ന വഴികളെക്കുറിച്ചും ഇവരില്‍ നിന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
ഹമീമിന്റെ അച്ഛന്‍ ഹൗറയിലെ പില്‍ഖാന മാര്‍ക്കറ്റ് പ്രദേശത്ത് വാടകയ്‌ക്കെടുത്ത സ്ഥലത്താണ് ഹമീം താമസിച്ചിരുന്നത്. ഇതിന് വിദേശ ധനസഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
















