‘എന്റെ ലക്ഷ്യം ഒരു സാങ്കേതിക പരിശീലന സ്ഥാപനം തുടങ്ങുക മാത്രമല്ല; ഭാരതീയരെ വെറും കരകൗശല വിദഗ്ധരോ യന്ത്രവിദഗ്ധരോ ആക്കുക എന്നതുമല്ല. പാശ്ചാത്യ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഭാരതീയര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. യൂറോപ്യന്‍ ശാസ്ത്രജ്ഞര്‍ ഇതിനകം കണ്ടെത്തിയ അറിവുകള്‍ ആദ്യം നമ്മുടെ ജനങ്ങള്‍ പഠിക്കണം. തുടര്‍ന്ന്, ഭാരതീയരും സ്വന്തം ഗവേഷണങ്ങളിലൂടെ പുതിയ ശാസ്ത്രകണ്ടെത്തലുകള്‍ നടത്തി ലോകശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കണം.’
ബ്രിട്ടീഷ് കൊളോണിയല്‍ സര്‍വാധിപത്യത്തിനും സാമ്രാജ്യത്വ ദുഷ്ഭരണത്തിന്റെ അധികാര ഗര്‍വിനുമെതിരെ ഒരു ഭാരതീയന്‍ നടത്തിയ യുദ്ധപ്രഖ്യാപനമായിരുന്നു അത്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊള്ളുന്ന തെരുവുകളിലോ സത്യഗ്രഹ പന്തലുകളിലോ വിപ്ലവകാരികളുടെ യോഗങ്ങളിലോ ആയിരുന്നില്ല ആ പ്രഖ്യാപനം മുഴങ്ങിയത്. കൊല്‍ക്കത്തയിലെ ബാവു ബസാര്‍ സ്ട്രീറ്റിലെ 210-ാം നമ്പര്‍ കെട്ടിടത്തില്‍, വിജ്ഞാനദാഹികളായ വളരെ ചുരുക്കം ഭാരതീയരുടെ മുന്‍പില്‍ ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ എന്ന ബംഗാളി ഭിഷഗ്വരന്‍ നടത്തിയ ഉറച്ച പ്രഖ്യാപനമായിരുന്നു അത്.
ഭാരതത്തിന്റെ ആധുനിക ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച ആ ചരിത്രപ്രഖ്യാപനത്തിന് ഈ ജൂലൈ 29-ന് 150 വയസ്സ് തികഞ്ഞു. ‘ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്’ (IACS) എന്ന ഭാരതത്തിന്റെ ആദ്യ ആധുനിക ശാസ്ത്ര കൂട്ടായ്‌മയില്‍ നിന്ന്, പൂര്‍ണ്ണ ഗവേഷണ സ്ഥാപനമായി ഉയര്‍ന്ന് രാജ്യത്തിന്റെ ആദ്യ നൊബേല്‍ പുരസ്‌കാരം വരെ സ്വന്തമാക്കിയ ഈ അഭിമാന പ്രസ്ഥാനം തന്റെ ജൈത്രയാത്രയുടെ നൂറ്റിയമ്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്.
പരാജയപ്പെടാത്ത നിശ്ചയദാര്‍ഢ്യം
ഭാരതത്തിന്റെ സ്വാഭിമാനത്തിനു നേരെ ബ്രിട്ടീഷുകാര്‍ നടത്തിയ അധികാര ദുര്‍വിനിയോഗങ്ങള്‍, അവരുടെതന്നെ അഹന്തയെ തച്ചുടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാറിന്റെ ജീവിതത്തിലും സംഭവിച്ചത് മറ്റൊന്നായിരുന്നില്ല.
1833 നവംബര്‍ 2-ന് ഹൗറയില്‍ ജനിച്ച മഹേന്ദ്രലാല്‍ സര്‍ക്കാര്‍, 1863-ല്‍ എം.ഡി പഠനം രണ്ടാം റാങ്കോടെ പൂര്‍ത്തിയാക്കി കൊല്‍ക്കത്തയിലെ പ്രശസ്ത ഡോക്ടറായി മാറി. ചുരുങ്ങിയ സമയം കൊണ്ട് കൊല്‍ക്കത്തയിലെ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി മാറിയ അദ്ദേഹം, ആധുനിക ചികിത്സാരീതികളിലെ അറിവുകൊണ്ടു മാത്രമല്ല, പുതിയ അറിവുകള്‍ സ്വന്തമാക്കാനുള്ള തൃഷ്ണകൊണ്ടും ശ്രദ്ധേയനായി.
കൊല്‍ക്കത്തയിലെ പ്രമുഖനായ രാജേന്ദ്ര ദത്തയുമായുള്ള ചര്‍ച്ചകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ജര്‍മനിയില്‍ പ്രചാരത്തിലായ ഹോമിയോപ്പതി ചികിത്സാരീതിയെക്കുറിച്ച് ഒരു റിസര്‍ച്ച് പേപ്പര്‍ തയ്യാറാക്കിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ബ്രിട്ടീഷ് ചൂഷണം മൂലം ദാരിദ്ര്യത്തിലായ ബംഗാളി ജനതയ്‌ക്ക് താരതമ്യേന ചെലവു കുറഞ്ഞ ഹോമിയോപ്പതി ഒരു കൈത്താങ്ങാകുമോ എന്ന ചിന്തയാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്.
എന്നാല്‍ ജര്‍മനിയോട് ശത്രുതയിലായിരുന്ന ബ്രിട്ടീഷ് അധികാരവര്‍ഗം ഈ ചികിത്സാരീതിയെയും എതിര്‍ത്തു. പരീക്ഷണങ്ങളിലൂടെ ഉത്തരം കണ്ടെത്തുക എന്ന ശാസ്ത്രീയ രീതികളെ തികച്ചും അവഗണിച്ച് ബ്രിട്ടീഷുകാര്‍ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിച്ചു. ഹോമിയോപ്പതി പഠനങ്ങള്‍ അവലോകനം ചെയ്ത മഹേന്ദ്രലാല്‍ സര്‍ക്കാറിനോടും അവര്‍ ഈ ശത്രുത കാണിച്ചു. തത്ഫലമായി, ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താക്കപ്പെട്ടു.
ഈ അപമാനം കൊളോണിയല്‍ ഭരണത്തിന്റെ വേരുകള്‍ എവിടെയാണെന്നതിനെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹത്തിന് പ്രചോദനമായി. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയിലുള്ള മുന്നേറ്റമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കരുത്തെന്നും, അതേ ശാസ്ത്രവിജ്ഞാനമാണ് ഭാരതീയരെ അടിമകളാക്കാന്‍ അവര്‍ ഉപയോഗിക്കുന്നതെന്നും തിരിച്ചറിഞ്ഞു. യൂറോപ്പിലുടനീളം നിലനില്‍ക്കുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഭാരതത്തിലും ആരംഭിക്കണമെന്നും, അതിനായി ഒരു കൂട്ടായ്‌മയും സ്ഥിരം വേദിയും കൊല്‍ക്കത്തയില്‍ വേണമെന്നും നിശ്ചയിച്ചു. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ അദ്ദേഹത്തിന് ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല.
ബങ്കിംചന്ദ്ര ചാറ്റര്‍ജിയും ശാസ്ത്ര ദര്‍ശനവും
‘വന്ദേമാതരം’ രചിച്ച് സ്വാതന്ത്ര്യസമരത്തിന് ആവേശമേകിയ ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ് ആധുനിക ശാസ്ത്ര പരീക്ഷണശാലകള്‍ ഭാരതത്തില്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത മഹേന്ദ്രലാല്‍ സര്‍ക്കാറിനു മുന്‍പിലും ഭാരതീയ സമൂഹത്തിനു മുന്‍പിലും വ്യക്തമായി അവതരിപ്പിച്ചത്.
1872-ല്‍ താന്‍ തുടങ്ങിയ ‘ബംഗദര്‍ശന്‍’ എന്ന പ്രസിദ്ധീകരണത്തിലെ ലേഖനത്തിലൂടെ അദ്ദേഹം ഈ ദര്‍ശനം വ്യക്തമാക്കി. ഒരു രാഷ്‌ട്രത്തിന്റെ ധൈഷണിക വളര്‍ച്ച ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ച് പഠിക്കുന്നതിലൂടെ മാത്രമല്ല, മറിച്ച് ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിലൂടെയാണെന്ന് അദ്ദേഹം സ്ഥാപിച്ചു. ‘ധൂല’, ‘ജൈബാനിക്’, ‘കോട്ടോ കാല്‍ മനുഷ്യ’ തുടങ്ങിയ ലേഖനങ്ങളിലൂടെ അനവധിയായ ശാസ്ത്രരഹസ്യങ്ങളാണ് അദ്ദേഹം വായനക്കാര്‍ക്ക് മുന്‍പില്‍ തുറന്നുവെച്ചത്. 1867-ല്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷമുള്ള ഒന്‍പത് വര്‍ഷങ്ങള്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയെപ്പോലുള്ള ക്രാന്തദര്‍ശികള്‍ മഹേന്ദ്രലാല്‍ സര്‍ക്കാറിന്റെ ചിന്തകളെ സ്വാധീനിച്ചു. 1869 ആഗസ്തില്‍ ‘കല്‍ക്കട്ട ജേര്‍ണല്‍ ഓഫ് മെഡിസിന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ ഇങ്ങനെ കുറിച്ചു:
‘സാധാരണ ജനങ്ങള്‍ക്ക് ശാസ്ത്രം പഠിക്കാനാകുന്ന ഒരു സ്ഥാപനം വേണം. അവിടെ ശാസ്ത്രവിഷയങ്ങളില്‍ ക്രമമായി പ്രഭാഷണങ്ങള്‍ നടക്കണം. അദ്ധ്യാപകര്‍ പരീക്ഷണങ്ങള്‍ കാണിച്ചുതരിക മാത്രമല്ല, അവ കാണാന്‍ വരുന്നവര്‍ക്ക് സ്വയം പരീക്ഷണങ്ങള്‍ ചെയ്യാനുള്ള അവസരവും പരിശീലനവും നല്‍കണം. അതോടൊപ്പം, ഈ സ്ഥാപനം പൂര്‍ണ്ണമായും ഭാരതീയരുടെ നേതൃത്വത്തിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.’
1870 ജനുവരി 3-ന് ‘ദി ഹിന്ദു പേട്രിയറ്റ്’ എന്ന വാരികയിലൂടെ ‘ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്’ എന്ന തന്റെ സ്വപ്‌നപദ്ധതി വെളിപ്പെടുത്തുകയും സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പണ്ഡിറ്റ് ഈശ്വരചന്ദ്ര വിദ്യാസാഗര്‍, കേശബ് ചന്ദ്ര സെന്‍ തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളും രാജാ കമലാകൃഷ്ണ ബഹാദൂര്‍, മഹാരാജാ ജോതീന്ദ്ര മോഹന്‍ ടാഗോര്‍ തുടങ്ങിയ പ്രമുഖരും നാട്ടുരാജാക്കന്മാരും അദ്ദേഹത്തിന് പിന്തുണയുമായി മുന്നോട്ടുവന്നു.
1876 ജൂലൈ 29: ചരിത്രപരമായ സ്ഥാപനദിനം
ഭാരതത്തിന്റെ ശാസ്ത്രഗവേഷണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു 1876 ജൂലൈ 29. ഭാരതത്തിനായി ഭാരതീയരാല്‍ നയിക്കപ്പെടുന്ന ഒരു ശാസ്ത്രഗവേഷണ സ്ഥാപനം അന്ന് സാക്ഷാത്കരിക്കപ്പെട്ടു. ഐഎസിഎസിന്റെ നയപ്രഖ്യാപന രേഖയില്‍ മഹേന്ദ്രലാല്‍ സര്‍ക്കാര്‍ വ്യക്തമാക്കി: ‘ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് തികച്ചും സ്വദേശീയവും സമ്പൂര്‍ണ്ണമായി ദേശീയവുമായിരിക്കണം.’
ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും പുതിയ ഗവേഷണങ്ങള്‍ നടത്തുകയും, അവ സമൂഹത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുക എന്നതുമായിരുന്നു പ്രധാന ലക്ഷ്യം. ജഗദീഷ് ചന്ദ്ര ബോസ്, അശുതോഷ് മുഖര്‍ജി, പ്രമഥനാഥ് ബോസ് (പി.എന്‍. ബോസ്) ഉള്‍പ്പെടെയുള്ള വിഖ്യാത ശാസ്ത്രജ്ഞരുടെ ആദ്യകാല പരീക്ഷണശാലകളും ക്ലാസ്മുറികളും ഐഎസിഎസിന്റേതായിരുന്നു.
വെറും ശാസ്ത്രപ്രദര്‍ശനങ്ങളില്‍ ഒതുങ്ങാതെ, ഗവേഷണത്തിനായി ലബോറട്ടറികള്‍ സ്ഥാപിക്കുകയും പുതിയ ഉപകരണങ്ങള്‍ വാങ്ങുകയും ചെയ്തതോടെ ശാസ്ത്രം ചര്‍ച്ചകളില്‍ നിന്ന് പരീക്ഷണശാലകളിലേക്ക് മാറി. ഐഎസിഎസില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലാഹോറിലെ ‘പഞ്ചാബ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്’, ‘ഒറീസ വിജ്ഞാന്‍ പ്രചാര്‍ സമിതി’, ‘മഹാരാഷ്‌ട്ര അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ്’ തുടങ്ങിയ സ്ഥാപനങ്ങളും രാജ്യത്ത് രൂപംകൊണ്ടു.
സി. വി. രാമനും നൊബേല്‍ പുരസ്‌കാരവും
1904 ഫെബ്രുവരി 23-ന് ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ അന്തരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ അമൃത് ലാല്‍ സര്‍ക്കാര്‍ ഐഎസിഎസിന്റെ ഓണററി സെക്രട്ടറിയായി ചുമതലയേറ്റു. 1907-ല്‍ സി. വി. രാമന്‍ ഈ സ്ഥാപനവുമായി ചേര്‍ന്നതോടെ ഐഎസിഎസ് ലോകോത്തര ശാസ്ത്രഗവേഷണ കേന്ദ്രമായി വളരാന്‍ തുടങ്ങി. ഇന്ത്യന്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന രാമന്‍, തന്റെ ഒഴിവുസമയങ്ങളിലാണ് ഇവിടെ ഗവേഷണം നടത്തിയത്. ശബ്ദശാസ്ത്രത്തിലും പ്രകാശശാസ്ത്രത്തിലും അദ്ദേഹം നടത്തിയ കണ്ടെത്തലുകള്‍ സ്ഥാപനത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തു. അമൃത് ലാല്‍ സര്‍ക്കാറും രാജാ പിയാരി മോഹന്‍ മുഖര്‍ജിയുടെ കുടുംബവും രാമന്റെ ഗവേഷണങ്ങള്‍ക്ക് പിന്തുണ നല്‍കി. ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രശസ്ത ശാസ്ത്ര മാസികകളില്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. ഇതോടെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവ ശാസ്ത്രജ്ഞര്‍ ഗവേഷണത്തിനായി ഇവിടെയെത്തി.
1921 ജൂലൈയില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ നടന്ന സര്‍വകലാശാലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കപ്പലില്‍ സഞ്ചരിക്കവേ, സമുദ്രത്തിന്റെ നീലനിറം രാമനെ ചിന്തിപ്പിച്ചു. ഭാരതത്തില്‍ തിരിച്ചെത്തിയ ശേഷം പ്രകാശം ഖര-ദ്രാവക-വാതക പദാര്‍ത്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തി. ഈ ഗവേഷണങ്ങളാണ് ലോകപ്രശസ്തമായ ‘രാമന്‍ പ്രഭാവം’ (Raman Effect) കണ്ടെത്താന്‍ വഴിയൊരുക്കിയത്.
1930-ല്‍ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സി. വി. രാമന് ലഭിച്ചു. ഒരു യുവ ഭാരതീയ ഭിഷഗ്വരന്റെ സ്വതന്ത്രചിന്തകളെ പരിഹസിക്കുകയും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കുകയും ചെയ്തതിന് മറുപടിയായി, അതേ വ്യക്തി സ്ഥാപിച്ച പ്രസ്ഥാനത്തില്‍ പരീക്ഷണം നടത്തി, ശാസ്ത്രരംഗത്തെ പരമോന്നത ബഹുമതിയായ നൊബേല്‍ സമ്മാനം നേടുന്ന ആദ്യ ഏഷ്യക്കാരനായി സി. വി. രാമന്‍ ചരിത്രത്തില്‍ ഇടംനേടി.
ദീര്‍ഘദര്‍ശിത്വത്തിന്റെ മകുടോദാഹരണം
മരണത്തിന് മുന്‍പ് ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ തന്റെ അവസാന സന്ദേശത്തില്‍ കുറിച്ചു: ‘നമ്മുടെ രാജ്യം പുരോഗതി കൈവരിക്കുകയും ലോകത്തിലെ വികസിത രാഷ്‌ട്രങ്ങളോടൊപ്പം തുല്യസ്ഥാനത്ത് എത്തുകയും ചെയ്യണമെങ്കില്‍, അതിനുള്ള ഏക മാര്‍ഗം ശാസ്ത്രവും സത്യാധിഷ്ഠിതമായ അറിവുമാണ്.’
സി. വി. രാമന്‍ പിന്നീട് ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാറിനെക്കുറിച്ച് അനുസ്മരിച്ചത് ഇങ്ങനെയാണ്:
‘ഭാരതത്തില്‍ ശാസ്ത്രം വളരണമെന്ന വലിയ സ്വപ്‌നത്തോടെയാണ് ഡോ. മഹേന്ദ്രലാല്‍ സര്‍ക്കാര്‍ തന്റെ ജീവിതം മുഴുവന്‍ ഈ സ്ഥാപനം നിര്‍മ്മിക്കാനും വളര്‍ത്താനും സമര്‍പ്പിച്ചത്. ഒരുനാള്‍ ഈ സ്ഥാപനത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരാള്‍ വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. ആ വ്യക്തിയായി എത്തിയത് ഞാനായിരുന്നു.’
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഭാരതീയ നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഐഎസിഎസ് ഒരു ശാസ്ത്രസ്ഥാപനം മാത്രമല്ല, ഭാരതത്തിന്റെ ആധുനിക ശാസ്ത്രഗവേഷണത്തിന്റെ ജന്മഭൂമിയാണ്. ഈ 150-ാം വാര്‍ഷിക വേളയില്‍, ആ ദീര്‍ഘദര്‍ശികളുടെ ത്യാഗത്തിനും അര്‍പ്പണബോധത്തിനും മുന്‍പില്‍ പ്രണാമം അര്‍പ്പിക്കാം.
(വിജ്ഞാനഭാരതി പശ്ചിമക്ഷേത്രം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയാണ് ലേഖകന്‍)















