‘ഹേ നൂതന്‍, ദേഖാ ദിക്കാര്‍ ബാര്‍, ജന്മരൊ പ്രഥമ ശുഭക്ഷണം’ ഹേ നവജന്മമേ, മംഗളകരമായ ശുഭവേളയില്‍ ഒരിക്കല്‍ കൂടി സ്വയം വെളിപ്പെടുത്തിയാലും.
ബംഗാളിന്റെ നിരന്തരം നവീകരിക്കപ്പെടുന്ന ചൈതന്യത്തോടുള്ള ഒരാഹ്വാനമായി ഒരു പ്രാര്‍ത്ഥനയായി ഗുരുദേവ് രവീന്ദ്രനാഥ ടഗോറാണ് ഈ വരികള്‍ എഴുതിയത്. അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ ആദരിക്കുന്നതിനും, ഒരു ജന്മദിനം അര്‍ത്ഥമാക്കുന്ന ഉണര്‍വിന്റേയും നവീകരണത്തിന്റേയും ആനന്ദം ആഘോഷിക്കുന്നതിനുമാണ് ഇത് പരമ്പരാഗതമായി പാടുന്നത്. ഈ മണ്ണ് കേവലം മാറുകയല്ല, മറിച്ച് നിരന്തരം പുനര്‍ജനിക്കുകയാണെന്ന് ഗുരുദേവ് മനസിലാക്കിയിരുന്നു.
ഗുരുദേവ് രവീന്ദ്രനാഥ ടാഗോറിന്റെ 165-ാം ജന്മവാര്‍ഷികത്തിന് ഒരാഴ്ച തികയുന്നതിന് മുമ്പ് ബംഗാള്‍ ചരിത്രപരമായ ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു എന്നത് സന്തോഷകരമായ യാദൃച്ഛികതയാണ്. മെയ് 4 ന്, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്രവിജയം നേടി. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഈ തെരഞ്ഞെടുപ്പ് ഒരിക്കലും കേവലമൊരു രാഷ്‌ട്രീയ മത്സരം ആയിരുന്നില്ല. ഈ മഹത്തായ ഭൂമിയുടെ നഷ്ടപ്പെട്ട ചൈതന്യം, തെരഞ്ഞെടുപ്പ് പരിഗണനകള്‍ക്ക് അതീതമായ സംസ്‌കാരം, പുനഃസ്ഥാപിക്കാനുള്ള അവസരമായിരുന്നു അത്.
ഇന്ന്, രാഷ്‌ട്രീയത്തിന്റെ ആരവങ്ങള്‍ മാറ്റിവച്ച് ആഴമേറിയ ഒരു ചോദ്യം ഉന്നയിക്കുന്നത് മൂല്യവത്തായിരിക്കും: യഥാര്‍ത്ഥത്തില്‍ എന്താണ് ബംഗാള്‍? ബംഗാളിനെ പുനഃസ്ഥാപിക്കുക എന്നതിന്റെ അര്‍ത്ഥമെന്താണ്? ബംഗാളിന്റെ വര്‍ത്തമാനകാലം മനസിലാക്കാന്‍, ആദ്യം ബംഗാളിന്റെ ഭൂതകാലത്തെ തിരിച്ചറിയണം പതിറ്റാണ്ടുകളുടെയല്ല; മറിച്ച്, നൂറ്റാണ്ടുകളുടെ ഭൂതകാലത്തെ മനസിലാക്കണം.
ബംഗാള്‍ ബൗദ്ധിക പരിഷ്‌കരണത്തിന്റെ ഒരു പര്യായമായി മാറുന്നതിന് വളരെ മുമ്പുതന്നെ, ഒരു പുണ്യഭൂമിയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍, നബദ്വീപിലെ ഗംഗാതീരത്ത്, നിമായ് എന്ന ചെറുപ്പക്കാരന്‍ (ലോകം അദ്ദേഹത്തെ ചൈതന്യ മഹാപ്രഭു എന്ന് വിളിക്കുന്നു) ഗാനാലാപനം നടത്തി. അദ്ദേഹത്തിന്റെ കീര്‍ത്തനം വെറും സംഗീതമായിരുന്നില്ല. ഭക്തിയെ ഉള്‍ക്കൊണ്ട ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനമായിരുന്നു അത്. അദ്ദേഹം തൊട്ടുകൂടാത്തവരെ കൂട്ടത്തില്‍ച്ചേര്‍ത്തു, പണ്ഡിതരോടൊപ്പം നൃത്തം ചെയ്തു, ദൈവിക സ്നേഹം പ്രത്യേകം കല്‍പിച്ചുനല്‍കിയവര്‍ക്കല്ല എല്ലാവര്‍ക്കുമാണെന്ന് പ്രഖ്യാപിച്ചു. അദ്ദേഹം ജ്വലിപ്പിച്ച വൈഷ്ണവവാദം ബംഗാളിന്റെയും ഭാരതത്തിന്റേയും സന്തോഷകരവും സമഗ്രവുമായ ആത്മീയ അന്തസത്തയായി മാറി.
രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം, അതേ അന്തസത്ത, അതിന്റെ ലൗകിക പൂരകത്തെ ബാവുള്‍ പാരമ്പര്യത്തില്‍ കണ്ടെത്തി ജാതി ഇല്ലാത്ത, വേദഗ്രന്ഥം വഹിക്കാത്ത, ‘മനേര്‍മനുഷ്’ പാടി അലഞ്ഞുതിരിയുന്ന മിസ്റ്റിക്കുകള്‍. അവരില്‍, ഒരു മതത്തിനും അവകാശപ്പെടാന്‍ കഴിയാത്ത, എല്ലാ പാരമ്പര്യങ്ങളെയും സ്വീകരിച്ച ലാലന്‍ ഫക്കീറിനെക്കാള്‍ തേജസ്സുള്ള മറ്റാരും ഇല്ല. അദ്ദേഹം ഹിന്ദുവോ മുസ്ലിമോ? ആര്‍ക്കും അറിയില്ല, എന്നാല്‍ അത് ആരെയും അലട്ടിയതുമില്ല. ഈ അസാമാന്യ പ്രതിഭ ഒരു ബംഗാളിയായിരുന്നു.
കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളില്‍, ബംഗാള്‍ ഭാരതത്തിന്റെ ധാര്‍മ്മിക ഉണര്‍വില്‍ പങ്കുചേരുക മാത്രമല്ല ചെയ്തത് അതിനെ ഊട്ടിയുറപ്പിക്കുകയും ചെയ്തു. കര്‍ക്കശവും ദുഷിച്ചതുമായ ആചാരങ്ങള്‍ നിറഞ്ഞ ഒരു സമൂഹത്തെ രാജാ റാംമോഹന്‍ റോയ് കണ്ടു. ആ സമൂഹം പാരമ്പര്യം ഉപേക്ഷിക്കാനോ അന്ധമായി അതിന് കീഴടങ്ങാനോ തീരുമാനിച്ചിരുന്നില്ല. അദ്ദേഹം ആ സമൂഹത്തെ പരിഷ്‌കരിച്ചു സതി നിര്‍ത്തലാക്കലിനായി പോരാടി. സ്വയം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഈശ്വരചന്ദ്ര വിദ്യാസാഗര്‍ ആ ചൈതന്യത്തെ മുന്നോട്ടു വഹിച്ചു. വിദ്യാഭ്യാസത്തെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ലഭ്യമാക്കിക്കൊണ്ട് ഒരു വിമോചന പ്രവര്‍ത്തനമാക്കി മാറ്റി.
ബങ്കിം ചന്ദ്ര ചതോപാധ്യായ രാജ്യത്തിന് ആദ്യത്തെ മഹത്തായ നോവല്‍ സമ്മാനിച്ചു; അതില്‍ വന്ദേമാതരം ഉള്‍പ്പെടുന്നു. ഒരു നൂറ്റാണ്ടോളം സ്വാതന്ത്ര്യ സമര സേനാനികളുടെ അധരങ്ങളില്‍ നിന്ന് പ്രതിധ്വനിക്കുകയും ഇന്നും എല്ലാ ഭാരതീയരും ആലപിക്കുകയും ചെയ്യുന്ന ഒരു സമരാഹ്വാനം. സ്ത്രീകളെ സ്വയംപര്യാപ്തത നേടുന്നതിനും സ്വാതന്ത്ര്യത്തിലേക്കും പ്രചോദിപ്പിച്ച രാജ്യത്തെ പ്രഥമ വനിതാ ഡോക്ടര്‍ ഡോ. കാദംബിനി ഗാംഗുലിയെയും ബംഗാള്‍ നല്‍കി. അടിയുറച്ച ദേശീയവാദിയായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാരതത്തിന്റെ ഐക്യത്തിനായി തന്റെ ജീവന്‍ ബലിയര്‍പ്പിച്ചു.
ബംഗാള്‍ ജന്മം നല്‍കിയ അസാമാന്യ പ്രതിഭകളിലും മഹാത്മാക്കളിലും ഒരുപക്ഷേ, സ്വാമി വിവേകാനന്ദന്‍ ഏറ്റവും പ്രബുദ്ധതയോടെയും തേജസ്സോടെയും നിലകൊള്ളുന്നു. 1893ലെ ലോക മത പാര്‍ലമെന്റിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ മഹത്വം ലോകത്തിന് പരിചയപ്പെടുത്തുകയും മതഭ്രാന്ത് അവസാനിപ്പിക്കാനും മതസഹിഷ്ണുത സ്വീകരിക്കാനും ആഹ്വാനം നടത്തുകയും ചെയ്തു. എന്നാല്‍ അദ്ദേഹം സ്വന്തം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍, സ്വന്തം ജനതയോട് ഒരു കാര്യം പറഞ്ഞു, കരുത്ത് ഇല്ലാത്ത ആത്മീയത വൈകാരികതയാണെന്നും വിശക്കുന്ന മനുഷ്യനെ തത്ത്വചിന്ത പഠിപ്പിക്കാന്‍ കഴിയില്ലെന്നും ദേവതയെ ക്ഷേത്രത്തില്‍ മാത്രമല്ല, സ്ത്രീയിലും, ദരിദ്രരിലും രാഷ്‌ട്രത്തില്‍ തന്നെയും കാണണമെന്നും ആരാധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാണ് ബംഗാള്‍. ബംഗാള്‍ എപ്പോഴും ഇങ്ങനെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിനെ കാണുന്നത് ഇപ്രകാരമാണ്; കഴിഞ്ഞുപോയ കാലത്തെ തിരിഞ്ഞുനോക്കുന്നില്ല; തീര്‍ച്ചയായും മറ്റൊരു അന്യഗ്രഹ ഭൂമിയായി ഈ പ്രദേശത്തെ മാറ്റുന്നില്ല, മറിച്ച് ബംഗാളിനെ അതിന്റെ നാഗരിക ആലസ്യത്തില്‍ നിന്നും ഉണര്‍ത്താനും അതിന്റെ പൂര്‍ണ്ണശേഷി തിരികെ എത്തിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു.
ബംഗാളില്‍ അടുത്തിടെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഒരു തെരഞ്ഞെടുപ്പ് വിധിയായി മാത്രം കാണരുത്. ബംഗാളിനെ അതിന്റെ വേരുകളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയവര്‍ക്കെതിരായ പൊതുജനാഭിപ്രായത്തെ ഇത് പ്രതിനിധാനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒരിക്കലും അധികാരത്തിനായുള്ള പോരാട്ടമായിരുന്നില്ല. അതൊരു പവിത്രമായ ശ്രമമായിരുന്നു നഷ്ട പ്രതാപം വീണ്ടെടുക്കാനുള്ള ‘യജ്ഞം’.
പ്രധാനമന്ത്രി മോദിക്ക് ബേലൂര്‍ മഠത്തോടുള്ള ആഴമായ അടുപ്പവും സ്വാമി വിവേകാനന്ദനോടുള്ള ആദരവും സദ്ഭരണത്തെ സേവനമായി, സേവനത്തെ ഒരു ആരാധനാരീതിയായി, രൂപപ്പെടുത്തിയതില്‍ കാണാം. ഇവ രാഷ്‌ട്രീയ പ്രസ്താവനകളല്ല. ബംഗാളിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കാനും മഹത്വപൂര്‍ണവും സുരക്ഷിതവുമായ ഭാവിയിലേക്ക് മുന്നേറാനുമുള്ള പ്രചോദനം അവ നല്‍കുന്നു. തന്റെ ‘പ്രധാന ധര്‍മം’ നിര്‍വഹിക്കുന്ന ഒരു ‘പ്രധാന സേവകന്റെ’ ഉദാഹരണമാണിത്.കഴിഞ്ഞ അരനൂറ്റാണ്ടില്‍, ബംഗാളിന്റെ മികച്ച ദിനങ്ങള്‍ അസ്തമിച്ചതായി തോന്നി. ഇന്ന്, സമൃദ്ധിയുടെയും സമാധാനത്തിന്റെയും ഊര്‍ജ്ജസ്വലമായ ഒരു പുതിയ ജീവിത വാഗ്ദാനത്തിനു മുന്നില്‍ ബംഗാള്‍ പുനര്‍ജനിച്ചിരിക്കുന്നു.
















