Samskriti

രാമായണത്തിലെ  ജീവശാസ്ത്രം

Published by
രാജേഷ് ഡി

‘തപസ്വാധ്യായ നിരതം
തപസ്വീ വാഗ്വിദാമ് വരം
നാരദം പരിപപ്രഛ
വാല്മീകി മുനി പുംഗവം.’
താപസശ്രേഷ്ഠനായ നാരദ മഹര്‍ഷിയോട് വാല്മീകി മുനി ചോദിക്കുകയാണ്.
‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ചവീര്യവാന്‍ …..?’

ആരാണ് ലോകത്തില്‍ ഏറ്റവും ഗുണവാനും വീര്യവാനും എന്നു തുടങ്ങിയുള്ള പതിനാല് ചോദ്യങ്ങള്‍. ഉത്തരമായി നാരദമുനി പറഞ്ഞത് ഇക്ഷാകു വംശ പ്രഭവോ രാമോ നാമ ജനഃ ശ്രുത:… ഇക്ഷാകുവംശ രാജാവായ രാമന്‍ എന്നാണ്. ധര്‍മ്മത്തിന്റെ വിഗ്രഹരൂപമായ ശ്രീരാമന്റെ കഥ ഇതിവൃത്തമായ രാമായണത്തിലെ കിഷ്‌കിന്ധാകാണ്ഡത്തിലെ സമ്പാതി വാക്യത്തില്‍ ദേഹമോഹം അകറ്റി ആത്മജ്ഞാനിയായിത്തീരുവാന്‍ സഹായിക്കുന്ന തത്വചിന്തയും ജഗദീശ്വരന്റെ നേര്‍ക്ക് ഭക്തി പുലര്‍ത്തി അതിലൂടെ സായുജ്യം നേടുവാനുള്ള ഉപദേശവും ജനനമരണചക്രത്തെപ്പറ്റിയുള്ള വിവരണവും നമുക്ക് കാണാനാവും. സീതാന്വേഷണത്തിനായി ദക്ഷിണദിക്കിലേക്ക് പോയ ഹനുമാന്‍, ജാംബവാന്‍, അംഗദന്‍, നീലന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട വാനരസംഘം മഹേന്ദ്രപര്‍വതത്തിന്റെ അടിവാരത്തില്‍ ജടായുവിന്റെ ജ്യേഷ്ഠനായ സമ്പാതിയെ കണ്ടുമുട്ടുന്നു. സീതാദേവി ലങ്കയില്‍ ഉണ്ട് എന്നുള്ള വിവരം സമ്പാതി വാനാരന്മാര്‍ക്ക് നല്‍കി. തുടര്‍ന്ന് നിശാകരമുനിയില്‍ നിന്നും തനിക്ക് ലഭിച്ച വിലയേറിയ അറിവുകള്‍ വാനരന്മാര്‍ക്ക് പങ്കുവെച്ചു. മിഥ്യയായ അവിദ്യയില്‍ നിന്നാണ് അഹങ്കാരം ഉത്ഭവിക്കുന്നത്.

ചുട്ടുപഴുത്ത ഇരുമ്പുദണ്ഡിനോട് തീ ചേര്‍ന്നിരിക്കുന്നപോലെ ചേതനയോട് ചേര്‍ന്ന് അഹങ്കാരം വര്‍ത്തിക്കുന്നു. അതിനാല്‍ ഞാന്‍ ആത്മാവ് ആണ് എന്നുള്ള കാര്യം മറന്ന് ഞാന്‍ ദേഹമാണെന്നുള്ള മിഥ്യാബോധത്തില്‍ കര്‍മഫലങ്ങളില്‍ ബദ്ധനാകുന്നു. പുണ്യകര്‍മങ്ങള്‍ എല്ലാം പിന്നീട് ചെയ്യാം എന്നു വിചാരിച്ചിരിക്കുമ്പോള്‍ അപ്രതീക്ഷിതമായി മൃത്യു സംഭവിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്നു. ഈ വേളയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും വികാസവും രാമായണത്തില്‍ പ്രതിപാദിക്കുന്നു.

‘യോനിരക്തത്തോടു
സംയുക്തമായി വന്നു താനേ
ജരായുപരിവേഷ്ടിതവുമാം… ‘ എന്നു തുടങ്ങുന്നു ആ ഭാഗം. ബീജം മറുപിള്ളയാല്‍ ആവരണം ചെയ്ത് ഒരു ദിവസം കൊണ്ട് കട്ടപിടിക്കും.

പിന്നീട് അഞ്ചു രാത്രികൊണ്ട് കുമിളാകൃതിയായി, വീണ്ടും അഞ്ചു ദിവസംകൊണ്ട് മാംസപേശിയായി തുടര്‍ന്ന് പതിനഞ്ചു ദിവസം കൊണ്ട് രക്തസഞ്ചാരത്തോട് കൂടിയതാകുന്നു. ആ ഭ്രൂണാവസ്ഥയില്‍ നിന്നും 25 രാത്രിയാല്‍ അവയവങ്ങള്‍ മുളയ്‌ക്കുവാന്‍ തുടങ്ങും. അടുത്ത മൂന്ന് മാസം കൊണ്ട് അംഗങ്ങള്‍ തോറും സന്ധികള്‍ ഭവിക്കും. നാല് മാസം കൊണ്ട് വിരലുകള്‍ തെളിയും. അഞ്ചു മാസം കൊണ്ട് പല്ല്, നഖം, ഗുഹ്യം, മൂക്ക്, ചെവി, കണ്ണ് എന്നിവയുണ്ടാകും. അഞ്ചാം മാസം മുതല്‍ നാഭിസൂത്രാല്പരന്ധ്രേണ (പൊക്കിള്‍കൊടിയിലൂടെ) മാതാവിന്റെ ഭക്ഷണത്തില്‍ നിന്ന് ആവശ്യമുള്ള അന്നരസം സ്വീകരിച്ച് ഗര്‍ഭസ്ഥ പിണ്ഡം ചൈതന്യവാനായി വളരുന്നു. ആറാം മാസത്തില്‍ കര്‍ണ്ണസുഷിരം സ്ഫുടമാകുന്നു.

ഏഴാം മാസത്തില്‍ ലിംഗം/യോനി, പൊക്കിള്‍, മലദ്വാരം എന്നിവ ഭവിക്കും. എട്ടാം മാസത്തില്‍ തലമുടിയും രോമങ്ങളും പ്രത്യക്ഷമാകുന്നു. ഒന്‍പതാം മാസത്തില്‍ കൈകാലുകള്‍ ചലിച്ചു തുടങ്ങും. ആ സമയം ഗര്‍ഭദുഃഖത്തെപ്പറ്റി ജീവന്‍ ചിന്തിക്കുകയും മേലില്‍ സല്‍ക്കര്‍മങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുക ഉള്ളൂ എന്ന് തീരുമാനിച്ചും കഴിയുന്നു. പത്തു മാസം തികയുന്നതോടെ ഭൂമിയില്‍ പിറന്നു വീഴുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ട രാമായണത്തിലെ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചാഘട്ട വിവരണങ്ങള്‍ ഒക്കെ നമ്മള്‍ ജീവശാസ്ത്ര ക്ലാസ്സുകളില്‍ പഠിച്ചതുമായി ഏറെ സാമ്യമുണ്ട് എന്നുള്ളത് ഏറെ കൗതുകവും ആശ്ചര്യവും ഉളവാക്കുന്നു. മേല്‍പ്പറഞ്ഞ തത്ത്വചിന്താപരമായ കാര്യങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചാഘട്ട വിവരണവും ഒക്കെ രാമായണ രചനാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന അറിവുകളുടെ പ്രതിഫലനം ആണ് എന്ന് മനസ്സിലാക്കാം.

ആയുര്‍വേദത്തിന്റെ മഹത്വവും ഇവിടെ നമ്മള്‍ സ്മരിക്കേണ്ടതാണ്. ബന്ധുവായും സ്‌നേഹിതനായും ഭൃത്യനായും ശത്രുവായും ഒക്കെ ഒരുവന് ഈശ്വരനോട് ചേരുവാന്‍ കഴിയുമെന്ന് രാമായണം നമ്മെ പഠിപ്പിക്കുന്നു. ചിത്തശുദ്ധി വന്ന് ഭക്തിയും ജ്ഞാനവും സമ്മേളിച്ചാല്‍ പ്രാകൃതനായ മനുഷ്യനും പക്ഷിമൃഗാദികള്‍ക്കുകൂടിയും മോക്ഷം പ്രാപിക്കാമെന്നും രാമായണം വ്യക്തമാക്കുന്നു.

 

Recent Posts