Varadyam

കവിത: രാമായണ യാത്ര

Published by
മാറനാട് ശ്രീകുമാര്‍

തുഞ്ചന്റെ കാവ്യത്തിന്‍ മധുരമൊഴിയായ
ശാരികപൈതലേ ചാരുശീലേ
അന്നുനീ പാടിയ രാമായണം കഥ
ഒരുവട്ടമൊരുവട്ടമൊന്നു പാടൂ

പോയിടാം സാകേതഭൂമി തേടി
ആദ്യകാവ്യത്തിന്റെ ചിറകിലേറി
രാമന്റെ അയനവും ചൊല്ലിയുണര്‍ത്തിയ
രാമായണഭൂമി കണ്ടുപോരാം

സാകേതവായുവില്‍ പാറിപറക്കുന്നു
പുത്രകാമേഷ്ടിയാഗമന്ത്രധ്വനി
ഓടിക്കളിക്കുന്ന നാലുബാല്യങ്ങളില്‍
കണ്ടിടാം നിര്‍മ്മലഭ്രാതൃസ്‌നേഹം

ശക്തയാണെങ്കിലും താടകതന്നുടെ
നെഞ്ചുപിളര്‍ന്നൊരാ രാമബാണം
ശിലയായ്‌ക്കിടന്നോരഹല്യക്കു മോക്ഷവു
മേകിപ്പതിച്ചൊരാ രാമപാദം

ശൈവചാപത്തിന്റെ ഹുങ്കാരനാദത്തി-
ലാനന്ദമാടിയ മൈഥിലിയും
അന്നവര്‍ ചാര്‍ത്തിയ വരണമാല്യത്തിന്റെ
വര്‍ണ്ണസുഗന്ധമനുഭവിക്കാം

ഒഴുകിപ്പരക്കുന്നു ചുറ്റിലും വേഗത്തില്‍
സ്വാര്‍ത്ഥമോഹത്തിന്റെയഗ്‌നിനാളങ്ങളും
കേകയപുത്രിയെ ചുറ്റിവരിയുന്നു
കുന്നായ്‌മ കൂനുന്ന മന്ഥരയും

പതിന്നാലു സംവത്സരത്തിന്നുവേണ്ടിയീ-
ക്കാടൊരുക്കീടുന്നു മണ്ണിലും മനസ്സിലും
അവതാരലക്ഷ്യക്കൊടിവാനിലുയരുവാന്‍
കാത്തിരിക്കുന്നിവിടെ സര്‍വ്വലോകങ്ങളും

ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയ്‌ക്ക്
ചൊല്ലുവാനുളളത് രാമനാമം
ലങ്ക സൗവര്‍ണ്ണയാണെങ്കിലും മാരുതി
ഭസ്മമാക്കുന്നു തന്‍ പുച്ഛാഗ്രനാളത്താല്‍

ദശമുഖനാണവന്‍ രാവണനെങ്കിലും
ദാശരഥിയാലവന്‍ നിശ്ചലം നിഷ്പ്രഭം
സീതയെ ശുദ്ധീകരിക്കുവാന്‍ വാനരര്‍
കാട്ടുതീയൂതിപ്പെരുപ്പിച്ചു ഭക്തിയാല്‍

അശ്വമേധത്തിലെയശ്വത്തെപ്പൂട്ടിയ
മക്കളോ ചൊല്ലുന്നു രാമായണം കഥ
സീതയെ തേടുന്ന രാമനെകേള്‍ക്കാതെ
അമ്മതന്‍ സവിധത്തിലണയട്ടെ മൈഥിലി

കര്‍ക്കടസന്ധ്യതന്‍ ദുര്‍ഘടം തീര്‍ക്കുവാന്‍
ചൊല്ലിത്തെളിയട്ടെ രാമായണം കഥ
കാകളിപ്പാട്ടിന്റെ താളലയങ്ങളില്‍
വായുവിലുയിരിട്ടു വീശിത്തെളിയട്ടെ

ചൊല്ലുമോ ശാരികേ ചാരുശീലേ
പഞ്ചവര്‍ണ്ണക്കിളി പെണ്‍കിടാവേ
മധുരം കിനിയുന്ന മൊഴിയാലെ ചൊല്ലുമോ
ഒരു വട്ടം കൂടിയീയാദികാവ്യം.

Recent Posts