കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ സംഘത്തിലെ രണ്ടുപേരെ എറണാകുളം എക്സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനിയായ സരിത (30) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആകെ 94.032 ഗ്രാം എംഡിഎംഎ, ഒരു മൊബൈൽ ഫോൺ, ലഹരി വിൽപ്പനയിലൂടെ ലഭിച്ചെന്ന് കരുതുന്ന 17,770 രൂപ എന്നിവയും പിടിച്ചെടുത്തു.
‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി എറണാകുളം സൗത്ത് മേഖലയിലെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ആദ്യം മുഹമ്മദ് ഷാഫിയെ 65.27 ഗ്രാം എംഡിഎംഎയുമായി എക്സൈസ് കസ്റ്റഡിയിലെടുത്തത്. ബെംഗളൂരുവിൽ നിന്ന് ലഹരിമരുന്ന് എത്തിച്ച് എറണാകുളത്തും ആലപ്പുഴയിലുമുള്ള വിവിധ ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണത്തിൽ, മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ നിറച്ച് പശ ഉപയോഗിച്ച് അടച്ചശേഷം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സരിത ലഹരിമരുന്ന് കടത്തിയിരുന്നതെന്ന് കണ്ടെത്തി. ബെംഗളൂരുവിൽ നിന്ന് ബസിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ നടന്ന പരിശോധനയിൽ മുഹമ്മദ് ഷാഫി കൈവശമുണ്ടായിരുന്ന ലഹരി ഉപേക്ഷിച്ചെങ്കിലും, സരിതയുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും എക്സൈസ് പറഞ്ഞു.
ലോഡ്ജിൽ പരിശോധന നടക്കുന്നതിനിടെ സരിത ആലപ്പുഴയിൽ ലഹരി വിൽപ്പനയ്‌ക്കായി പോയിരുന്നതിനാൽ, തിരിച്ചെത്തിയ ശേഷം രാത്രി 10.30ഓടെയാണ് എക്സൈസ് സംഘം ഇവരെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ആലപ്പുഴയിലെ ഒരു വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ നിന്ന് 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.
ഗ്രാമിന് ഏകദേശം 4,000 രൂപ നിരക്കിലാണ് പ്രതികൾ എംഡിഎംഎ വിറ്റിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. മുൻപ് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സരിതയും ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്തിരുന്ന മുഹമ്മദ് ഷാഫിയും ലഹരിക്കടത്തിൽ ഏർപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ വിവരം. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും എക്സൈസിന് നിർണായക വിവരങ്ങൾ ലഭിച്ചതായും, അവരെ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
















